കരുവന്നൂരില്‍ നിയമ വിരുദ്ധമായി ജനങ്ങളുടെ പണം തട്ടിയെടുക്കുന്നതില്‍ സംസ്ഥാനത്ത് ഭരണം നടത്തുന്ന സിപിഎം പങ്കുവഹിച്ചതായും, തട്ടിപ്പിനായി ഗൂഢാലോചന നടത്തിയതായും ഇ ഡി ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നു. കരുവന്നൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് തട്ടിപ്പ്, സി പി എം നടത്തിയ സംഘടിത കുറ്റകൃത്യമാണെന്നും ഇ ഡി പറയുന്നു.
കരുവന്നൂര്‍ ബാങ്കുതട്ടിപ്പു കേസില്‍ മന്ത്രി പി. രാജീവ് ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഇ ഡി ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ളത്. അനധികൃതമായി വായ്പ നല്കാന്‍ വ്യവസായ മന്ത്രി പി. രാജീവ് സമ്മര്‍ദം ചെലുത്തി. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് രാജീവ് നിയമ വിരുദ്ധമായി സമ്മര്‍ദം ചെലുത്തിയത്. സംസ്ഥാനത്ത് നടന്ന വലിയ തട്ടിപ്പുകളിലൊന്നാണിത്.
ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് ഇപ്പോഴത്തെ മന്ത്രി രാജീവിനെതിരേ മൊഴി നല്കിയത്. വിവിധ സിപിഎം ലോക്കല്‍, ഏരിയ സെക്രട്ടറിമാരുടെ പേരില്‍ നിരവധി രഹസ്യ അക്കൗണ്ടുകളുണ്ട്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ആരോപിച്ച് അലി സാബ്‌റി നല്കിയ ഹര്‍ജിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഈ സത്യവാങ്മൂലം.
കരുവന്നൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നടന്നത് സംഘടിത കുറ്റകൃത്യമാണ്. ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പ്രാദേശിക, ജില്ലാ, സംസ്ഥാന ഭരണതലത്തിലുള്ള വ്യക്തികള്‍ എന്നവരുടെ ഉന്നത ബന്ധങ്ങള്‍ ഇതില്‍ വെളിപ്പെടുന്നുണ്ട്. രാഷ്‌ട്രീയ ബന്ധങ്ങള്‍, പൊതുതട്ടിപ്പ് എന്നിവയുടെ കാര്യത്തില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണിത്. ഈ വ്യക്തികള്‍ നടത്തിയ ഇടപാടുകള്‍ ബിനാമി പേരുകളിലും പണത്തെ അടിസ്ഥാനമാക്കി യുള്ള പ്രവര്‍ത്തനങ്ങളിലുമാണ് വ്യക്തമാവുന്നത്. സാധാരണക്കാര്‍ക്ക് അവരുടെ നിക്ഷേപം നഷ്ടപ്പെട്ടതിനാല്‍, യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ പണമിടപാടുകളെയും ബിനാമി സ്വത്തുക്കളെയും സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ ആണ് മന്ത്രി പി. രാജീവ് വ്യാജ വായ്പകൾ നൽകാൻ ഇടപെടുന്നത്. എ.സി. മൊയ്തീന്‍ പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയ പാര്‍ട്ടിയുടെ നേതാക്കളും ജനത്തിന്റെ പണം ബാങ്കിൽ നിന്ന് കൊള്ളയടിക്കാൻ ശിപാർശ ചെയ്തവരിൽ ഉണ്ട്. മുന്‍ സെക്രട്ടറി സുനില്‍കുമാറിന്റെ മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. കരുവന്നൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ വ്യക്തികളുടെ വായ്പാ അപേക്ഷകളില്‍ വ്യാജ വിലാസം നല്കിയാണ് അംഗത്വം നല്കിയായിരുന്നു തട്ടിപ്പുകൾ ഏറെയും നടന്നിരിക്കുന്നത്.
ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ലളിതന്‍ വി.കെ., കെ.കെ. ദിവാകരന്‍, ദിനേശ് എം.ബി., ബരാദന്‍ പി.കെ., ആന്റോ ഇ.സി., ബിജു ടി.എസ്., ജോസ് ചക്രംപുള്ളി, രാഷ്‌ട്രീയ പ്രാദേശിക നേതാക്കളായ സി.കെ. ചന്ദ്രന്‍, സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ബി. രാജു, പൊറത്തിശ്ശേരി ലോക്കല്‍ സെക്രട്ടറി എ.ആര്‍. പീതാംബരന്‍, അന്നത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, മനോജ് വി.എ, എ.സി. മൊയ്തീന്‍, തൃശ്ശൂര്‍ സിപിഐ എം പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.ആര്‍. വിജയന്‍, ഏരിയ കമ്മിറ്റിയംഗം വിശ്വംഭരന്‍ പി.എസ്., സി.പി.എം നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, ചേര്‍പ്പ് ശ്രീനിവാസന്‍ ഏരിയ സെക്രട്ടറി, അന്നത്തെ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് എന്നിവര്‍ക്കെതിരേയും ഇ ഡി മൊഴിഎടുത്തിട്ടുണ്ട്.
ബാങ്കിൽ അംഗത്വം നൽകുന്നത് മായി ബന്ധപെട്ടു നിലവിലുള്ള ബൈലോ പൂർണമായും ലംഘിക്കപ്പെടുകയായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ കാര്‍ഷിക സ്വത്തുണ്ടെങ്കില്‍ സൊസൈറ്റിയില്‍ അംഗമാകാന്‍ അനുവാദമുണ്ട്. ഓരോ ബൈലോയും സമൂഹത്തിന്റെ പ്രവര്‍ത്തന പരിധി പ്രത്യേകം നിര്‍വചിച്ചിട്ടുള്ളതാണ്. സൊസൈറ്റിയുടെ ബൈലോ അനുസരിച്ച്, ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ സ്ഥിരമായി താമസിക്കുന്നവര്‍ അല്ലെങ്കില്‍ പരിധിയില്‍ സ്ഥിരമായി ജോലി ചെയ്യുന്നവര്‍ അല്ലെങ്കില്‍ തൊഴില്‍ പരിധിയില്‍ ഭൂസ്വത്തുക്കള്‍ ഉള്ളവര്‍ക്ക് മാത്രമേ അംഗത്വം നൽകാൻ പാടുള്ളൂ. എന്നാല്‍ ഇവയെല്ലാം ലംഘിച്ചു. ഐഡി പ്രൂഫ് ശേഖരിച്ചിട്ടും ബൈലോ പരിഗണിക്കാതെ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ ഷെയര്‍ അഡ്മിഷന്‍ രജിസ്റ്ററിലെ സ്ഥിരം വിലാസം മനഃപൂര്‍വം കൃത്രിമം കാണിച്ച് അംഗത്വം ധാരാളമായി നല്കിയതുവഴി വന്‍തോതില്‍ സാമ്പത്തിക തട്ടിപ്പു ബാങ്കിൽ നടത്തുകയായിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് സിപിഎം നടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ പറഞ്ഞിരിക്കുന്നത്. 25 രഹസ്യ അക്കൗണ്ടുകളിലൂടെ നടന്ന ഇടപാടിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന മന്ത്രി പി രാജീവ്, എസി മൊയ്തീന്‍, പാലൊളി മുഹമ്മദ് കുട്ടി തുടങ്ങിയവർ വ്യാജ വായ്പകള്‍ നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി മൊഴിയുണ്ടെന്നും, ഇ ഡി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ 25 രഹസ്യ അക്കൗണ്ടുകളിലൂടെ നടന്ന നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് സിപിഎം ആണ് നടത്തിയിരിക്കുന്നത്. ഈ പണമുപയോഗിച്ച് വന്‍തോതില്‍ സ്വത്തുക്കൾ വാങ്ങിക്കൂട്ടുകയായിരുന്നു. കളളപ്പണ ഇടപാടും വ്യാജ വായ്പകളും സ്വര്‍ണപ്പണയവും ഭൂമി ഈട് വായ്പയുള്‍പ്പെടെ കൃത്യമവും നിയമവിരുദ്ധവുമാണ്. സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂര്‍ണമേല്‍നോട്ടത്തിലാണ് കൃത്രിമങ്ങള്‍ എല്ലാം നടന്നിരിക്കുന്നത്. വിവിധ ഏരിയ, ലോക്കല്‍ കമ്മിറ്റികളുടെ പേരില്‍ രഹസ്യ അക്കൗണ്ടുകള്‍ തുറന്നാണ് കോടികളുടെ കളളപ്പണ ഇടപാട് നടത്തിയത്. നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകള്‍ വഴി നടത്തിയത്. ഈ പണം ഉപയോഗിച്ച് ഭൂമിയും സ്വത്തുക്കളും സമ്പാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറ്റ് ഏജന്‍സികളുടെയും പിടിവീഴാതിരിക്കാന്‍ ചില അക്കൗണ്ടുകള്‍ പിന്നീട് ക്ലോസ് ചെയ്യുകയായിരുന്നു.