ന്യൂദല്‍ഹി . വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി തുടങ്ങി കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരെ ഭാരതത്തിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. യുകെയില്‍ കഴിഞ്ഞു വരുന്ന ഇവരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി.), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എന്നീ അന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള പ്രത്യേക സംഘം ഉടന്‍ യു കെ യിലേക്ക് തിരിക്കും.
വജ്ര വ്യാപാരി നീരവ് മോദി, കിങ്ഫിഷര്‍ ഉടമ വിജയ് മല്യ, ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരിക്കും വിദേശ രാജ്യങ്ങളിലുള്ള സ്വത്തുക്കള്‍ കണ്ടെത്തി കണ്ടുകെട്ടുന്നതിനുള്ള നടപടികളും നടന്നുവരുന്നതിനിടെയാണ് ഇവരെ ഭാരത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായുള്ള നീക്കം. വിദേശകാര്യ മന്ത്രാലയത്തില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം യുകെയിലേക്കു പോകുക. പ്രത്യേക സംഘം യുകെയില്‍ എത്തിയ ശേഷം വിവിധ ഏജന്‍സികളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തിൽ ചര്‍ച്ച നടത്തുന്നതാണ്.
ഇന്ത്യയും യുകെയും എംഎല്‍എടിയില്‍ ഒപ്പുവച്ച രാജ്യങ്ങൾ എന്ന നിലക്ക്, സാമ്പത്തിക കുറ്റവാളികളുമായി ബന്ധപ്പെട്ട ക്രിമിനല്‍ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ ഇരു രാജ്യങ്ങളും അന്യോന്യം ബാധ്യസ്ഥരാണ്. എംഎല്‍എടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നോഡല്‍ മന്ത്രാലയമെങ്കിലും, ഈ കേസുമായി ബന്ധപ്പെട്ടുള്ള യുകെയുമായുള്ള നയതന്ത്ര ഇടപെടലുകളില്‍ വിദേശകാര്യ മന്ത്രാലയവും ഉൾപ്പെടും. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിദേശകാര്യ മന്ത്രാലയം വഴിയാണ് യു കെ അടക്കമുള്ള വിദേശ രാജ്യങ്ങൾക്ക് നൽകിയിട്ടുള്ളത്.
2016-ലാണ് ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാലി ഇന്ത്യ വിടുന്നത്. യുപിഎ ഭരണകാലത്തെ ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഭണ്ഡാരിക്കെതിരെ അന്വേഷണം നടന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ വാദ്രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായി ബന്ധമുള്ള വ്യ്തിയാണ് ഭണ്ഡാരി. ഇയാള്‍ക്ക് ലണ്ടനിലും ദുബായിലും സ്വത്തുക്കള്‍ ഉണ്ടെന്നതും, ഇവയെല്ലാം വാദ്രയുമായി അടുപ്പമുള്ള സി.വി. തമ്പി എന്ന വ്യക്തിയുടെ ഷെല്‍ കമ്പനിയുടെ പേരിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഭണ്ഡാരിയുടെ ഇന്ത്യയിലെ 26 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി ഇതിനകം കണ്ടുകെട്ടി കുറ്റപത്രം നൽകിയിരുന്നു. ഭണ്ഡാരി. വാദ്ര, തമ്പി എന്നിവര്‍ക്കെതിരെ അന്വേഷണവും നടന്നു വരുകയാണ്.
മല്യയെയും നീരവ് മോദിയെയും പോലെ ഭണ്ഡാരിയെയും പ്രത്യേക കോടതി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടാണ് നീരവ് മോദിയെ തിരഞ്ഞുവരുന്നത്. വായ്പയെടുത്തശേഷം തിരിച്ചടയ്‌ക്കാതെ ബാങ്കുകളെ കബളിപ്പിച്ചെന്നാണ് വിജയ് മല്യയ്‌ക്കെതിരെയുള്ള കേസ്. മല്യയുടെ 5,000 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. 6500 കോടിയുടെ തട്ടിപ്പ് നടന്നതായാണ് നീരവ് മോദിക്കെതി രെയുള്ള ആരോപണം.