വീണാ വിജയനെതിരായ അന്വേഷണത്തിന്റെ കുരുക്ക് മുറുകുന്നതോടെ സി.പി.എം നേതാക്കള്‍ക്ക് ഹാലിളകിയി രിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പക പോക്കുകയാണെ ന്നാണ് ആക്ഷേപം. പാര്‍ട്ടി അംഗം പോലുമല്ലാത്ത വീണ വിജയന് വേണ്ടി കുഴലൂതാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത്രയും നാണംകെട്ട രീതിയില്‍ സി.പി.എം ഇതുവരെ തരംതാഴ്ന്നിട്ടില്ല.
കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി യായിരുന്നപ്പോള്‍ മക്കള്‍ക്കെതിരെ കേസുകളുണ്ടായപ്പോള്‍ അവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് അന്ന് ന്യായീകരിച്ചത്. ഇന്ന് അതേ പാര്‍ട്ടി വീണയ്ക്ക് വേണ്ടി വാദിക്കാന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ഭരണഘടനയെ പോലും വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് ഈ നടപടി.
ഇത് ചോദ്യം ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല. വീണാ വിജയന്റെ കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് ഒരു കോടി 71 ലക്ഷം രൂപ നല്‍കിയെന്ന് ആദായനികുതി വകുപ്പ് ഇന്റരിംസെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയതാണ്. ഈ കണ്ടെത്തലുകള്‍ ശരിയാണെന്ന് സി.എം.ആര്‍.എല്‍ സെബിക്ക് കത്തും എഴുതിയതാണ്. എന്നിട്ടും യാതൊരു തരത്തിലുമുള്ള പ്രതികരണത്തിന് മുഖ്യമന്ത്രിയുടെ മകള്‍ തയ്യാറായിട്ടില്ല. എക്‌സാലോജിക് എന്ന കമ്പനിയുടെ മാനേജിംഗ് പാട്ണര്‍ ലിങ്ക്ഡിന്നില്‍ നല്‍കിയിട്ടുള്ള പ്രൊഫൈലില്‍ സേവനകാലത്തെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിലെങ്ങും സി.എം.ആര്‍.എല്ലിനുവേണ്ടി എന്തെങ്കിലും സേവനം ചെയ്തിട്ടുണ്ടെന്ന് പറയുന്നില്ല. ഇങ്ങിനെ കാര്യങ്ങളെല്ലാം കുഴഞ്ഞ് മറിയുമ്പോള്‍ സി.പി.എമ്മിന് പിടിച്ച് നില്‍ക്കാനാകുന്നില്ല. ഞായറാഴ്ച ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പ്രധാനമന്ത്രി സ്വര്‍ണക്കടത്ത് ഓഫീസിനെ കുറിച്ച് പറഞ്ഞത് അവതാരകന്‍ സൂചിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രിക്ക് തലയ്ക്ക് വെളിവില്ലെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം അനില്‍കുമാര്‍ അധിക്ഷേപിച്ചു.
പ്രധാനമന്ത്രിക്ക് വെളിവുണ്ടായിരുന്നെങ്കില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ പിടികൂടുമായിരുന്നെന്നും പറഞ്ഞു. സ്വര്‍ണം കടത്തിയ ബാഗ് വിട്ട് കിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരോ വിളിച്ചെന്നാണ് കെ.സുരേന്ദ്രന്‍ ആരോപിച്ചത്. ആ വിളിച്ചയാളുടെ നമ്പര്‍ കണ്ടെത്തിയാല്‍ പോരേ എന്ന ന്യായീകരണവും അനില്‍കുമാര്‍ നടത്തി. ഇതോടെ ബി.ജെ.പി പ്രതിനിധി സന്ദീപ് വാചസ്പതി പ്രതിഷേധം രേഖപ്പെടുത്തി. പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും ഇ.എം.എസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ളവരുടെ തലയ്ക്ക് വെളിവില്ലായ്മ എന്നെക്കൊണ്ട് പറയിക്കല്ലേ എന്നും സന്ദീപ് താക്കീത് നല്‍കി. എന്നിട്ടും പരമാര്‍ശം പിന്‍വലിക്കാനോ, ഖേദം പ്രകടിപ്പിക്കാനോ അനില്‍കുമാര്‍ തയ്യാറായില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സി.പി.എം ഇതാദ്യമായല്ല വ്യക്തിപരമായി അധിഷേപിക്കുന്നത്. മോദി നരാധമനാണെന്ന് സി.പി.എം നേതാവ് ജയ്ക് സി.തോമസ് മുമ്പ് അധിഷേപിച്ചിരുന്നു. അന്ന് ബി.ജെ.പി വലിയ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും തെറ്റ് തിരുത്താന്‍ ജയ്ക് തയ്യാറായുമില്ല, സി.പി.എം അതിന് നിര്‍ബന്ധിച്ചുമില്ല. പിണറായി വിജയനും പാര്‍ട്ടിയും അറിഞ്ഞു കൊണ്ടാണ് വീണയുടെ കമ്പനിക്ക് പണം കിട്ടിയതെന്ന് വ്യക്തമാണ്. കാരണം എ.കെ.ജി സെന്ററിലെ വിലാസത്തിലാണ് വീണ കമ്പനി തുടങ്ങിയത്. പാര്‍ട്ടി അനുമതിയില്ലാതെ ഇത് എങ്ങനെ സാധ്യമാകും. വീണയുടെ കമ്പനിയെ ഉപയോഗിച്ച് സി.എം.ആര്‍.എല്ലില്‍ നിന്ന് സി.പി.എം അനധികൃതമായി പണം വാങ്ങിയെന്ന് വേണം മനസ്സിലാക്കാന്‍.
അല്ലെങ്കില്‍ വീണയെ പ്രതിരോധിക്കാന്‍ പാര്‍ട്ടി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത് എന്തിന്. വീണ പണം കൈപ്പറ്റിയെ ങ്കില്‍ അവര്‍ ഐ.ജി.എസ്.ടി അടയ്‌ക്കേണ്ടേ, മാത്യു കുഴല്‍നാടന്‍ ഇത് സംബന്ധിച്ച് രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നല്‍കിയില്ല. അതുകൊണ്ട് വീണാ വിജയനല്ല, പിണറായി വിജയനും സി.പി.എ മ്മുമാണ് ഈ കേസിലെ യഥാര്‍ത്ഥ പ്രതികളെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനൊക്കില്ല.
വീണയെ ന്യായീകരിച്ച് രംഗത്തെത്തിയവരാരും വ്യക്തവും കൃത്യവുമായ യാതൊരു മറുപടിയും നല്‍കിയിട്ടില്ല. വീണ സി.എം.ആര്‍.എല്ലിന് എന്ത് സേവനമാണ് നല്‍കിയതെന്ന് പറയുന്നില്ല. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാടാണെന്ന് മാത്രമാണ് വാദിക്കുന്നത്. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാടില്‍ പറയുന്ന സേവനങ്ങളൊന്നും വീണാ വിജയന്റെ കമ്പനി നല്‍കിയിട്ടില്ലെന്ന് സി.എം.ആര്‍.എല്‍ ആദായനികുതി വകുപ്പ് ഇന്റരിംസെറ്റില്‍മെന്റ് ബോര്‍ഡിനെ അറിയിച്ചിട്ടുള്ളത്. ഇങ്ങനെയുള്ള വസ്തുതകള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമാകുമെന്നിരിക്കെ സി.പി.എമ്മിന്റെ ക്യാപ്‌സ്യൂളുകള്‍ എല്ലാം ചീറ്റിപ്പോവുകയാണ്.
എം.സ്വരാജ്, എ.എ റഹിം, ശിവദാസന്‍, ടി.വി രാഗേഷ്, ജയ്ക് സി.തോമസ് തുടങ്ങിയ പ്രധാനപ്പെട്ട യുവ നേതാക്കളൊന്നും വീണാ വിജയനെയോ, പിണറായി വിജയനെയോ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ചാനല്‍ ചര്‍ച്ചകളിലോ, സമൂഹമാധ്യമങ്ങളിലോ ഇതേക്കുറിച്ച് ഇവരാരും പ്രതികരണങ്ങള്‍ നടത്തിയിട്ടുമില്ല. ഇവരില്‍ പലരെയും വെട്ടിനിരത്തിയാണ് പിണറായി വിജയന്‍ മരുമകന്‍ മുഹമ്മദ് റിയാസിനെ മത്സരിപ്പിച്ചതും മന്ത്രിസഭയില്‍ കൊണ്ടുവന്നതും.
അതുകൊണ്ട് ചെറിയതോതിലെങ്കിലും പിണറായിക്കെതിരെ പാര്‍ട്ടിയല്‍ അടിയൊഴുക്കുണ്ട്. പക്ഷെ, അതിന് ശക്തിയില്ലെന്ന് മാത്രം. ജി.സുധാകരന്‍, എം.എ ബേബി, തോമസ് ഐസക്, എസ്.ശര്‍മ, ചന്ദ്രന്‍പിള്ള തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പിണറായിയുടെ നിലപാടുകളോട് കടുത്ത വിയോജിപ്പുണ്ട്. നിലവില്‍ ഇവരെയെല്ലാം പിണറായി വെട്ടിനിരത്തി ഒതുക്കിയതിനാല്‍ അവര്‍ മൗനംപാലിക്കുകയാണ്.
അവസരം കിട്ടിയാല്‍ ഇവരും യുവനേതാക്കളും ഒരുമിച്ച് മുന്നോട്ട് വരുകയും നേതൃത്വം കയ്യാളുകയും ചെയ്യുമെന്ന് ഉറപ്പാണ്. കാരണം സി.പി.എമ്മില്‍ തലമുറമാറ്റത്തിനുള്ള സമയം അധിക്രമിച്ചിരിക്കുന്നു. വി.എസ്-പിണറായി അച്യുതണ്ടില്‍ നിന്ന് മാറിയ പാര്‍ട്ടി പിണറായിയുടെ പാറപ്പുറത്ത് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. അതില്‍ നിന്നൊരു മാറ്റം പലരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള അവസരം പിണറായി വിജയന്‍ തന്നെ ഒരുക്കുമെന്നാണ് തോന്നുന്നത്.