മകരവിളക്ക് ആഘോഷങ്ങൾക്കായി സന്നിധാനത്ത് ഒരുക്കങ്ങൾ തുടങ്ങി. മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് വർധിക്കുകയാണ്. ഞായറാഴ്ച ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളുമാണ് നടക്കുന്നത്. സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദർശനത്തിനായി എത്തിയ തീർത്ഥാടകർ ശാലകൾ കെട്ടി കാത്തിരിക്കുകയാണ്. ഇവർക്കായി ഇന്നും നാളെയും പാണ്ടിത്താവളത്ത് അന്നദാനം ഒരുക്കിയിട്ടുണ്ട്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്ച്വൽ ക്യൂ 50,000 ആയി പരിമിതപ്പെടുത്തി.
മകരവിളക്കിൻ്റെ സുരക്ഷ ക്രമീകരങ്ങൾക്കായി 1000 പൊലീസുകാരെ അധികമായി പമ്പ മുതൽ പുല്ലുമേട് വരെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി വരുന്നു. വള്ളക്കടവ് ചെക്ക്‌പോസ്‌റ് വഴിയും ശബരിമലയിൽ നിന്ന് പുല്ലുമേട്ടിലേക്കും ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ. അയ്യപ്പന്മാർ തിങ്ങിക്കൂടുന്ന പുല്ലുമേട്ടിൽ പൊതുമരാമത്ത് വകുപ്പ് ബാരിക്കേഡ് നിർമ്മിച്ചു. ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ 5000 ലിറ്റർ വാട്ടർ ടാങ്ക് ജല അതോറിറ്റി സ്ഥാപിച്ചു. പുല്ലുമേട് വരെ രണ്ടു കിലോമീറ്റർ ഇടവിട്ട് ആംബുലൻസ്, മെഡിക്കൽ ടീമിന്റെ സേവനം, ഓരോ കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ദർശന സൗകര്യമുണ്ട്. സത്രം പുല്ലുമേട് പാതക്ക് പുറമെ വള്ളക്കടവിൽ നിന്ന് പുല്ലുമേട് വഴിയും മകര വിളക്ക് ദിവസം ഭക്തരെ കടത്തിവിടും. കുമളിയിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രം സർവീസ് നടത്തും. ഒരുക്കങ്ങൾ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ അവലോകനം ചെയ്തു വരുന്നു.
മകരമാസ പൂജക്കായി ശബരിമല ദർശനത്തിനു വെർച്ചൽ ക്യൂ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചത്. ജനുവരി 16ന് 50,000 പേർക്കും 17 മുതൽ 20 വരെ പ്രതിദിനം 60,000 പേർക്കും ദർശനത്തിനായി ബുക്ക് ചെയ്യാവുന്നതാണ്. ഈ ദിവസങ്ങളിൽ പമ്പ, നിലക്കൽ, വണ്ടിപ്പെരിയാർ എന്നീ മൂന്ന് കേന്ദ്രങ്ങളിൽ മാത്രം സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചിട്ടുണ്ട്.
You must be logged in to post a comment Login