രാഷ്ട്രീയ വൈരാഗ്യങ്ങൾക്ക് കാരണങ്ങൾ ഏറെയാണ്. നിസ്സാര കാരണം മതി കൂടെ നിന്നവനെ ആ നിമിഷം തീർത്തുകളയാൻ എന്നത് ഓരോ രാഷ്ട്രീയ പാർട്ടിയുടെയും നടപ്പു വശങ്ങൾ ഓർത്ത് നോക്കിയാൽ മനസിലാക്കിയതേ ഉള്ളു. വരമ്പത്ത് കൂലി നടപ്പാക്കാൻ ഏറ്റവും ആർജ്ജവമുള്ള പാർട്ടി സി പി എമ്മാണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്. ഏതൊരു പ്രവർത്തിക്കും ഒരു ഓപ്പോസിറ്റ് റിയാക്ഷൻ ഉണ്ടാകുമെന്ന് സാമാന്യബോധമുള്ള ആർക്കും മനസിലാക്കാവുന്നതേ ഉള്ളു. പറഞ്ഞു വരുന്നത് മാസപ്പടി വിവാദത്തിന്റെ കാര്യമാണ്.
വിവാദം പുറത്ത് വന്നപ്പോൾ പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജാണ് എസ്എഫ്ഐഒക്കും (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി ഗേഷൻ ഓഫീസ്) കോർപറേറ്റ് മന്ത്രാലയത്തിനും പരാതി നല്കിയത്. ഷോൺ ജോർജ് ഇതിനു പിന്നാലെ പോകാൻ കാരണം ബിനീഷ് കോടിയേരി ആണെന്ന വിവാദമാണ് ഇപ്പോൾ കൊടുമ്പിരി കൊള്ളുന്നത്. എന്തായാലും ഇപ്പോൾ വീണാ വിജയന്റെ എക്സാലോ ജിക്ക് കമ്പനിക്ക് എതിരേ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ ഉത്തരവിനെ ഷോൺ ജോർജ് സ്വാഗതം ചെയ്തിട്ടുണ്ട്.
ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം ആവശ്യപ്പെട്ട് താനാണ് കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിനും, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഡയറക്ടർക്കും പരാതി നൽകിയത് എന്നും ഷോൺ ജോർജ് വ്യക്തമാക്കി. അന്വേഷിക്കാൻ കമ്പനിയുടെ റീജണൽ ഡയറക്ടറെ ചുമതലപ്പെടുത്തി എന്നുള്ള മറുപടി ലഭിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ ആയിട്ടും മേൽനടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഹൈക്കോടതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജിയും നൽകി. ഇത്തരം വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നാടകമെന്നും ഷോൺ ആരോപിച്ചു.
മാസപ്പടി വിവാദം ചോർത്തി നല്കിയത് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഷോണും ബിനീഷ് കോടിയേരിയും അടുത്ത സുഹൃത്തുക്കളാണ്. 2021 ൽ ബിനീഷ് കോടിയേരിയും ഷോൺ ജോർജും ഒരു നിയമ സ്ഥാപനം സ്ഥാപിക്കാൻ ഒന്നിച്ചിരുന്നു. അന്ന് കൂടെ മൂന്നാമത്തെ പങ്കാളിയായി മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസിന്റെ മകൻ നിനു മോഹൻദാസം ചേർന്നിരുന്നു. ഇതൊരു സ്വപ്ന സാക്ഷാത്കാര നിമിഷമാണെന്ന് ബിനീഷ് അന്ന് പറഞ്ഞിരുന്നത്. രാഷ്‌ട്രീയമായി പിണറായി വിജയൻ ബിനീഷ് കോടിയേരിയെ അടുപ്പിക്കുന്നില്ല. ഇതിലുള്ള അരിശമാണ് ബിനീഷ് തീർത്തതെന്നും ആരോപണം ഉയരുന്നുണ്ട്.
മാത്രമല്ല നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന് മക്കളായ ബിനോയിയും ബിനീഷും ആവശ്യപ്പെട്ടിട്ടും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അത് ചെവിക്കൊണ്ടില്ലന്ന കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ വെളിപ്പെടുത്തലിനെതിരെ സി പി എമ്മിന് കടുത്ത അസംതൃപ്തി ഉണ്ടായിരുന്നു. ഒരു നേതാവ് പോലും ഇതിനെക്കുറിച്ച് പ്രതികരിച്ചു പോകരുതെന്ന കർശന നിർദേശമാണ് പിണറായിയും എം വി ഗോവിന്ദനും നേതാക്കൾക്ക് നൽകിയതെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കോടിയേരി അസുഖ ബാധിതനായതോടെ പൂർണ്ണമായും കോടിയേരിയെയും കോടിയേരിയുടെ വിശ്വസ്തരെയും ഒഴിവാക്കിയുള്ള തീരുമാനങ്ങളാണ് പിണറായി വിജയൻ കൈക്കൊണ്ടിരുന്നത്.
അതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് എ എൻ ഷംസീറിനെ ഒതുക്കി സ്പീക്കർ പദവിയിൽ ഇരുത്തിയത്. കോടിയേരിയുടെ വിശ്വസ്തനും വലംകൈയുമായിരുന്നു ഷംസീർ. ഷംസീറിനെ വളർത്തിയതേ കോടിയേരി ആയിരുന്നു. ഷംസീറിനു മന്ത്രിസ്ഥാനം നൽകണമെന്ന് പിണറായിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട ആ വാക്ക് പിൻ വലിക്കുന്നതാണ് കണ്ടത്. പിണറായി പ്രബലമായി മാറിയതോടെ തന്നെ കോടിയേരിയെ സൈഡ് ആക്കി ഇരുത്തുകയാണ് ചെയ്തത്. പിന്നീട ആ കുടുംബത്തോടും അവഗണന കാണിച്ചു. ഇതിന്റെ യൊക്കെ വൈരാഗ്യമാണ് കോടിയേരി കുടുംബം ചെയ്യുന്നതെന്നാണ് വിലയിരുത്തലുകൾ.
എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ പ്രതിക്കൂട്ടിലാകുന്നതു സിപിഎം കൂടിയാണ്. പാർട്ടിയുടെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ചാണ് വീണ ബെംഗളൂരുവിൽ കമ്പനി റജിസ്റ്റർ ചെയ്തത്. വീണ 2014 ൽ കമ്പനി ആരംഭിക്കുന്ന കാലത്ത് പിണറായിയും കുടുംബവും തലസ്ഥാനത്തു താമസിച്ചിരുന്നത് എകെജി സെന്ററിനടുത്ത് പാർട്ടിയുടെ ഫ്ലാറ്റിലായിരുന്നു. എന്നാൽ ഈ ഫ്ലാറ്റിന്റെയല്ല, പാർട്ടി ആസ്ഥാനത്തിന്റെ തന്നെ വിലാസമാണ് വീണ ഉപയോഗിച്ചത്. ഇതിനെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ അഡ്രസ് ഒന്നും നോക്കേണ്ട കാര്യമില്ലെന്നും അതിന്റെ രേഖയൊന്നും എകെജി സെന്ററിൽ ഇല്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.