ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ‘യഥാര്‍ത്ഥ ശിവസേന’ എന്ന് പ്രഖ്യാപിച്ച മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിക്കും. സ്പീക്കറുടെ വിധിയെ ‘ജനാധിപത്യത്തിന്റെ കൊലപാതകം’ എന്നാണ് താക്കറെ വിശേഷിപ്പിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ലെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.
ഭൂരിപക്ഷ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനക്ക് നിയമസാധുതയുണ്ടെന്നായിരുന്നു സ്പീക്കർ വിധിച്ചിരിക്കുന്നത്. ശിവസേനാ അധ്യക്ഷൻ എന്ന നിലയില്‍ ഉദ്ധവ് താക്കറെയ്ക്ക് ഏകനാഥ് ഷിന്‍ഡെയെ നിയമസഭാ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ അധികാരമില്ലെന്നും സ്പീക്കര്‍ പറയുകയുണ്ടായി.
‘ജനാധിപത്യം കൊല്ലപ്പെടുമെന്ന് ഞാന്‍ പറഞ്ഞു. ജനാധിപത്യം കൊല്ലപ്പെട്ടുവെന്ന് ഇന്നത്തെ തീരുമാനം വ്യക്തമാക്കുന്നു. ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് എത്ര എളുപ്പത്തില്‍ മാറാമെന്നാണ് ഇതിലൂടെ തെളിയുന്നത്.’, ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു. ഇതോടെ ശിവസേന അവസാനിക്കില്ലെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ തന്റെ ക്യാമ്പ് സുപ്രീം കോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
സ്പീക്കറുടെ വിധിയിൽ സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അനില്‍ പരബ് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചെങ്കിലും അവ നഗ്‌നമായി അവഗണിക്കപ്പെട്ടു. അത്തരം അനുസരണക്കേട് സൂചിപ്പിക്കുന്നത് സുപ്രീം കോടതി പോലും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുകളില്‍ നില്‍ക്കുന്നില്ല എന്നാണെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് താന്‍ ഉള്‍പ്പെടെയുള്ള തന്റെ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കാത്തതെന്നും താക്കറെ ചോദിക്കുന്നുണ്ട്.