രാഷ്ട്രീയ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ആർ എസ് ശശികുമാർ നൽകിയ ഹർജിയിൽ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച കേസ് ഇതോടെ ഹൈക്കോടതിയിലെത്തി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിലാണ് കേസ്.
ദുരിതാശ്വാസ നിധിയിൽ നിന്ന് മാനദണ്ഡങ്ങൾ ലംഘിച്ച് രാഷ്ട്രീയക്കാർക്ക് പണം നൽകിയെന്നായിരുന്നു ആർ എസ് ശശികുമാറിന്റെ പരാതി. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ആരോപണത്തിൽ പരാതി നിലനിൽക്കില്ലെന്ന ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്ന ആരോപണം ആണ് ശശികുമാർ ഉന്നയിച്ചിരുന്നത്.
പണം അനുവദിച്ച നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായെന്ന് ലോകായുക്ത വിലയിരുത്തിയ കേസാണിത്. സെക്ഷൻ 14 പ്രകാരം ഡിക്ലറേഷൻ നൽകാനുള്ള തെളിവുകൾ ഇല്ലെന്നായിരുന്നു വിധി പറയുമ്പോൾ പറഞ്ഞിരുന്നത്. പരാതി ലോകായുക്തയുടെ അധികാരപരിധിയിലേ വരില്ലെന്ന് പറഞ്ഞാണ് ഉപലോകായുക്തമാരായ ബാബു മാത്യു പി ജോസഫും ഹാറൂൺ അൽ റഷീദും ഹർജി തള്ളിയത്. ഈ ഉത്തരവുകൾ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താൻ വന്ധീകരിച്ച ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ആവശ്യപ്പെട്ട്ടു. ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികൾ ക്ഷേമപെൻഷൻ നൽകാനും കുടുംബശ്രീക്കാരുടെ കുടിശിക തീർക്കാനും മറ്റും വിനിയോഗിക്കണമെന്നും ആവശ്യം ഉയരുകയാണ്.
ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് 1264 കേസുകളാണ് ലോകായുക്ത കൈകാര്യം ചെയ്തിരുന്നതെങ്കിൽ 2023ൽ വെറും 197 ഹർജികൾ മാത്രമാണ് പരിഗണിച്ചത്. ലോകായുക്തയും ഉപലോകായുക്തയും വാർഷിക ശമ്പളമായി 56 ലക്ഷത്തോളം രൂപ കൈപ്പറ്റുകയും നാലുകോടിയോളം രൂപ ഓഫീസ് ചെലവിനായി ചിലവഴിക്കുകയും ചെയ്യുന്നുണ്ട്. ഈ സംവിധാനത്തെ കേരളം തീറ്റിപ്പോറ്റേണ്ടതുണ്ടോയെന്ന് ജനം തീരുമാനിക്കണമെന്നും സുധാകരൻ പറഞ്ഞിരുന്നതാണ്.
2019ൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങൾക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ച ശേഷമാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിടുന്നത്. എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപയും മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് കടം തീർക്കാൻ എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന് അകമ്പടി പോയ വാഹനം അപകടത്തിൽ പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബത്തിന് 20 ലക്ഷം രൂപയും സർക്കാർ അനധികൃതമായി അനുവദിക്കുകയായിരുന്നു. ഈ തുക അനുവദിച്ച നടപടികൾ അഴിമതിയും സ്വജനപക്ഷപാതവും ആണെന്നാണ് ഹർജിയിൽ ഉള്ളത്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ഇടക്കാല ഹർജി ആഗസ്റ്റിൽ ലോകായുക്ത തള്ളുകയായിരുന്നു. റിവ്യൂ പെറ്റീഷൻ ഹൈക്കോടതി തന്നെ തള്ളിയതാണെന്നും പിന്നെന്ത് പ്രസക്തിയെന്നും ലോകായുക്ത മൂന്നംഗ ബെഞ്ച് ചോദിക്കുകയുണ്ടായി. പുതിയ സാഹചര്യത്തിൽ ഇനി വാദം പ്രധാന ഹർജിയിൽ നടക്കുമെന്നും ലോകായുക്ത വ്യക്തമാക്കുകയായിരുന്നു.