ദി ഫോർത്ത് ടി വി ചാനൽ തുടങ്ങാനായി സമർപ്പിച്ചിരുന്ന അപേക്ഷ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തള്ളി. ആഭ്യന്തര – കമ്പനി കാര്യ മന്ത്രാലയങ്ങളുടെ എതിർപ്പിനെ തുടർന്നാണ് ദി ഫോർത്ത് ടി വി ചാനലിന് ലൈസൻസ് സർക്കാർ നിഷേധിച്ചി രിക്കുന്നത്.
ഷെയർ ഹോൾഡിങ് പാറ്റേണിൽ ദുരൂഹത വ്യക്തമായതിനെ തുടർന്നാണ് കമ്പനി കാര്യ മന്ത്രാലയത്തിന്റെ എതിർപ്പ് ഉണ്ടായത്. രാജ്യ സുരക്ഷാ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഐ ബി നൽകിയ വിവരങ്ങൾ ദി ഫോർത്ത് ടി വി ചാനലിന് എതിരായിരുന്നു എന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരങ്ങൾ. ഇതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ചാനലിനുള്ള അനുമതി നിഷേധിച്ചത്.
സാറ്റലൈറ്റ് ലൈസൻസ് കേന്ദ്ര സർക്കാർ നിഷേധിച്ചത് ദി ഫോർത്തിന് കനത്ത അടിയായി. ഒപ്പം പുതുചാനലെന്നറിഞ്ഞു മറ്റു ചാനലുകളിൽ നിന്നും പത്ര മാധ്യമങ്ങളിൽ നിന്നും മറു കണ്ഠം ചാടിയവരും വെട്ടിലായി. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്തിരുന്നതിനാൽ മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് ഏറെ മാധ്യമപ്രവർത്തകർ ഫോർത്തിൽ ജോലി തേടി പോയിരുന്നു. ഇവർക്കൊക്കെ ഇപ്പോൾ പഴയ സ്ഥാപനവും പുതിയ സ്ഥാപനവും ഇല്ലാത്ത അവസ്ഥയായി. കൈരളി മീഡിയ വൺ ചാനലുകളിൽ നിന്ന് മറുകണ്ടം ചാടിയ പ്രമുഖ മാധ്യമ പ്രവർത്തകർ വഴിയാധാരമായവരുടെ ലിസ്റ്റിൽ ഉണ്ട്.
ചാനലിന് അനുമതി കിട്ടുമെന്ന് കരുതി ഡൽഹി, കൊച്ചി അടക്കം തുടങ്ങിയ ഓഫീസുകളും പൂട്ടിയ അവസ്ഥയിലാണ്. ജീവനക്കാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ച് ദി ഫോർത്ത് മാനേജ്മെന്റ് ജീവനക്കാർക്ക് കത്തുകളും നൽകുന്നുണ്ട്. ജീവനക്കാരുടെ ശമ്പളവും എണ്ണവും വെട്ടിക്കുറയ്ക്കാനുള്ള നടപടികളുടെ തുടക്കമായാണ് മാനേജ് മെന്റ് ജീവനക്കാർക്ക് കത്ത് നൽകുന്നത്.
ഐ & ബി മന്ത്രാലയത്തിന്റെ തീരുമാനം ഒരു മാസം മുൻപ് മാനേജ്‌മന്റ് അറിഞ്ഞിരുന്നെന്നാണ് പറയുന്നത്. അതെ തുടർന്ന് ഡൽഹിയിലെയും കൊച്ചിയിലെയും ഓഫിസുകൾ പൂട്ടി. ചാനൽ തുടങ്ങാൻ കഴിയായാതായിരിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പോർട്ടൽ മാത്രമായി ദി ഫോർത്ത് തുടരും.