ആലപ്പുഴ . കായംകുളത്ത് മത്സരിച്ചപ്പോൾ തന്നെ സി എമ്മുകാർ തന്നെ കാലുവാരിയെന്നു തുറന്നടിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്. കാലുവാരല്‍ കലയും ശാസ്ത്രവുമായി കൊണ്ടുനടക്കുന്ന ചിലര്‍ കായംകുളത്തുണ്ട്. 2001ല്‍ കായംകുളത്ത് മത്സരിച്ചപ്പോൾ താന്‍ തോറ്റത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ സിപിഎം നേതാവ് കെ.കെ.ചെല്ലപ്പന് തനിക്കെതിരേ നിന്നതുകൊണ്ടാണെന്നും സുധാകരന് പറഞ്ഞു.
കായംകുളത്ത് നടന്ന പി.എ.ഹാരിസ് അനുസ്മരണ സമ്മേളനത്തിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. കായംകുളത്ത് മത്സരിച്ചപ്പോള്‍ തനിക്ക് വോട്ടുലഭിക്കാതിരിക്കാന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകർ തന്നെ വീടുകളില്‍ കല്ലെറിഞ്ഞു. തന്നോടുള്ള എതിര്‍പ്പുകൊണ്ടല്ല പാര്ട്ടിക്കാര് കല്ലെറിഞ്ഞതുകൊണ്ടാണ് വോട്ടു ചെയ്യാതിരുന്നതെന്ന് ഇവര്‍ പിന്നീട് വോട്ടർമാർ തന്നോട് പറഞ്ഞു – ജി സുധാകരന് പറഞ്ഞു.
വോട്ടു മറിച്ചുകൊടുത്തതുകൊണ്ടാണ് താന്‍ തോറ്റത്. തനിക്ക് പര്യടനം നടത്താന്‍ വാഹനം പോലും വിട്ടുകിട്ടാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു. പുറകില്‍ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലിയെന്നും സുധാകരന് കുറ്റപ്പെടുത്തുകയുണ്ടായി.
നവ കേരള സദസിനിടെയുണ്ടായ അതിക്രമങ്ങൾക്കെതിരെയും കഴിഞ്ഞ ദിവസം ജി സുധാകരൻ തുറന്നു തന്റെ അഭിപ്രായം പറഞ്ഞിരുന്നു. ‘മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യത ഉണ്ടാകണമെന്നും ജി സുധാകരൻ തുറന്നടിച്ചു.
പാർട്ടിക്ക് പുറത്തുള്ളവർക്കും സിപിഎമ്മിൽ സ്വീകാര്യത ഉണ്ടാകണം. പ്രസ്ഥാനം വളർന്നത് അങ്ങനെയാണ്. മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കില്ലെന്ന് ഓര്‍മ്മിക്കണം. കണ്ണൂരിൽ ചിലയിടത്ത് അതിന് കഴിയുമായിരിക്കും. പക്ഷേ ആലപ്പുഴയിൽ അത് നടക്കില്ലെന്നും’ സുധാകരൻ പറഞ്ഞിരുന്നു. ജി സുധാകരന്റെ ഭാഗത്ത് നിന്നും ഇനിയും സി പി എമ്മിന് നേരെ അസ്ത്രങ്ങൾ തൊടുക്കുമെന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്.