ഡൽഹി . ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് താണ്ടി ഇന്ത്യയും ഐഎസ്ആർഒയും. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ വൈകിട്ട് നാല് മണിയോടെ ലക്ഷ്യസ്ഥാനമായ ഹാലോ ഓർബിറ്റിൽ പ്രവേശിക്കുകയുണ്ടായി. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് രാജ്യത്തിന്റെ അഭിമാന ദൗത്യം അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേർന്നിരിക്കുന്നത്. നാല് മാസത്തിലേറെയായി ഈ ആഹ്ളാദ വാർത്ത അറിയാനായി രാജ്യം മുഴുവനും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
2023 സെപ്തംബർ 2ന് വിക്ഷേപിച്ച ബഹിരാകാശ പേടകം ശനിയാഴ്ച വൈകിട്ട് ലാഗ്രാഞ്ച് പോയിന്റ് 1ന് (L1)ചുറ്റുമുള്ള ഒരു ‘ഹാലോ ഓർബിറ്റ്’ എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് കുറച്ച് മുൻപ് പ്രവേശിച്ചു.. ചലിക്കുന്ന സൂര്യ-ഭൗമ വ്യവസ്ഥയിലെ അഞ്ച് സ്പോട്ടുകളിൽ ഒന്നായ ഇവിടെ, രണ്ടിന്റേയും ഗുരുത്വാകർഷണ സ്വാധീനം ഉള്ളതിനാൽ, ആദിത്യ എൽ1ന് പരസ്പരം ബാലൻസ് ചെയ്തു നിൽക്കേണ്ടതുണ്ട്.
‘ആദിത്യ എൽ1 ഇതിനകം തന്നെ എൽ1 പോയിന്റിൽ എത്തി. ജനുവരി 6ന് അതിനെ ആവശ്യമുള്ള ഭ്രമണപഥത്തിൽ എത്തിക്കും. ഭ്രമണപഥത്തിൽ പ്രവേശിക്കാതെ തന്നെ പേടകം സൂര്യനിലേക്ക് യാത്ര തുടരും’ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ പറഞ്ഞു.
മറ്റ് ലഗ്രാഞ്ച് പോയിന്റുകളെപ്പോലെ എൽ വൺ, താരതമ്യേന സ്ഥിരതയുള്ള സ്ഥാനമാണെങ്കിലും, ബഹിരാകാശ പേടകത്തെ ആ സ്ഥാനത്ത് ഉറപ്പിച്ച് നിർത്തുന്നത് ബുദ്ധിമുട്ടാണ്. ‘ഹാലോ ഓർബിറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഈ ബിന്ദുവിന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതാണ് കൂടുതൽ നല്ലത്. ഈ ത്രിമാന ഭ്രമണപഥത്തിലേക്ക് നീങ്ങുന്നത് ബഹിരാകാശ പേടകത്തിന് സൂര്യനെ വിവിധ കോണുകളിൽ നിന്ന് കാണാനുള്ള അവസരം ഉണ്ടാക്കും.
‘ആദിത്യ എൽ വൺ അതിനെ ‘L 1′ പോയിന്റിന് ചുറ്റുമുള്ള ഒരു ഹാലോ ഓർബിറ്റിൽ എത്തിക്കും. ഭൂമി സൂര്യന് ചുറ്റും സഞ്ചരിക്കു മ്പോൾ ഈ L1 പോയിന്റും നീങ്ങും. ഹാലോ ഭ്രമണപഥവും അങ്ങനെ തന്നെ’ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ഡയറക്ടർ അന്നപൂർണി സുബ്രഹ്മണ്യം പറഞ്ഞ വാക്കുകളാണിത്. ഈ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്, ഇതാദ്യമായാണ് ഐഎസ്ആർഒ ഇത്തരമൊരു പരീക്ഷണത്തിന് ശ്രമിച്ചത്.