കൊച്ചി . നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഏഴു മണിക്കൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഏഴു മണിക്കൂർ നീണ്ട പൊലീസ് സ്റ്റേഷൻ ഉപരോധം പുലർച്ചെ 2.30ഓടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകിയതോടെയാണ് അവസാനിച്ചത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പുലർച്ചെയാണ് ജാമ്യം ലഭിച്ചത്. അറസ്റ്റിലായ പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ രാത്രി എട്ടോടെയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചത്.
ജനപ്രതിനിധികൾ അടക്കമുള്ളവർ സമരം നടത്തുമ്പോൾ പിരിഞ്ഞുപോയില്ലെങ്കിൽ തല്ലി ഓടിക്കുമെന്ന് സ്റ്റേഷനുള്ളിൽനിന്ന് എസ്.ഐ ഭീഷണി മുഴക്കിയതോടെ പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. മണിക്കൂറുകൾ സമരം നീണ്ടുപോയിട്ടും ചർച്ചക്ക് പോലും പൊലീസ് തയാറായില്ലെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവർത്തകർ റോഡ് ഉപരോധം നടത്തിയതോടെയാണ് പോലീസ് ഒടുവിൽ വഴങ്ങിയത്.
കരിങ്കൊടി പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടക്കാനായിരുന്നു പോലീസ് നീക്കം. അതിന് അനുവദിക്കില്ലന്ന് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജാമ്യം നൽകാനുള്ള നടപടികൾ പുരോഗമിക്കവെ സി.പി.എം നേതാക്കളുടെ നിർദേശപ്രകാരമാണ് പ്രവർത്തകർക്ക് ജാമ്യം നിഷേധിക്കുന്നത്. പ്രാദേശിക സി.പി.എം നേതാക്കൾ സ്റ്റേഷനിലെത്തി ഇതിനായി സമ്മർദം ചെലുത്തി – ഡി സി സി പ്രസിഡന്റ ആരോപിച്ചു. ജാമ്യം നൽകാമെന്ന് അറിയിച്ചതനുസരിച്ച് ജാമ്യക്കാരുമായി എത്തിയപ്പോൾ സ്റ്റേഷൻ ഹൗസ് ഓഫിസറുടെയും സി. പി.എമ്മിന്‍റെയും താൽപര്യപ്രകാരം പൊലീസ് ജാമ്യം നിഷേധിക്കാൻ ഒത്തുകളി നടത്തുകയായിരുന്നു.
ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, സക്കീർ തമ്മനം, ജോസഫ് അലക്സ്, അബ്ദുൽ ലത്തീഫ് തുടങ്ങിയവർ പ്രതിഷേധത്തിനും ഉപരോധത്തിനും നേതൃത്വം നൽകി. പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പിണറായി വിജയന്‍റെ കോലം കത്തിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധം റോഡ് ഉപരോധമായി മാറിയത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി.
വാഹനങ്ങൾ മണിക്കൂറുകളോളം പെരുവഴിയിൽ കുടുങ്ങി. ഇത് സ്ത്രീകളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കി. കുരുക്ക് നീണ്ടതോടെ ചില വാഹനങ്ങളിലെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇവരും സമരക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇത് ചിത്രീകരിക്കാൻ ശ്രമിച്ചവർക്കുനേരെ കൈയേറ്റ ശ്രമവും നടന്നു. പ്രതിഷേധം കനത്തതോടെയാണ് ചില വാഹനങ്ങൾ മാത്രം കടത്തി വിട്ടു. ഒടുവിൽ യൂത്ത് കോൺഗ്രസ്സുകാർക്ക് സ്റ്റേഷൻ ജാമ്യം നൽകേണ്ട അവസ്ഥയിലേക്ക് പോലീസ് എത്തുകയായിരുന്നു.