ജപ്പാനിലെ ടോക്കിയോയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു തീ പിടിച്ചു. തീപിടിത്തത്തിൽ അഞ്ച് പേര് മരിച്ചു. ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ ജപ്പാന്റെ യാത്രാ വിമാനവും കോസ്റ്റ്ഗാർഡ് വിമാനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യാത്രാവിമാന ത്തിലുണ്ടായിരുന്ന 367 യാത്രക്കാരെയും 12 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. കോസ്റ്റ് ഗാർഡ് വിമാനത്തിലെ ആറ് ക്രൂ അംഗങ്ങളിൽ അഞ്ച് പേർ മരിച്ചതായി പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂ ചിറ്റോസ് വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് നാലു മണിക്ക് പുറപ്പെട്ട ജപ്പാൻ എയർലൈൻസ് വിമാനം മുൻ നിശ്ചയിച്ച പ്രകാരം 5.40ന് ഹനേഡ വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തുകയായിരുന്നു. ലാൻഡിംഗിന് ശേഷം ജപ്പാൻ കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിക്കുകയാണ് ഉണ്ടായത്. റൺവേ സിയിൽ വെച്ചാണ് രണ്ട് വിമാനങ്ങളും കൂട്ടിയിടിച്ചത്. അപകടത്തിൻറെ യഥാർഥ്യ കാരണങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
തീ നിയന്ത്രണ വിധേയമാക്കാൻ രക്ഷാപ്രവർത്തകർ ശ്രമിച്ചെങ്കിലും തീ ആളിക്കത്തി. പുതുവത്സര ദിനത്തിൽ ജപ്പാനിലുണ്ടായ ഭൂചലനത്തിൽ മരണം 50 ആയി. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 155 ഭൂചലനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ആറിലധികം ഭൂചലനങ്ങൾ റിക്ടർ സ്‌കെയിലിൽ 7.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രാരംഭ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. അഞ്ച് അടിയോളം ഉയരത്തിലുള്ള തിരമാലകളാണ് തീരദേശത്ത് ഭീതി പരത്തി കൊണ്ട് കയറിയത്.
ചൊവ്വാഴ്ച ഏകദേശം 33,000 വീടുകളിൽ വൈദ്യുതി നഷ്ടമായി. പ്രധാന ഹൈവേകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നിരവധി പ്രധാന റൂട്ടുകൾ പ്രവർത്തനരഹിതമാണ് ഇപ്പോഴും. ഇത് രക്ഷാപ്രവർത്തന ത്തെ പ്രതികൂലമായി ബാധിക്കുന്നു. വാർത്താ ഏജൻസി റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്ത ബാധിത പ്രദേശത്തേക്കുള്ള വിമാന സർവീസുകളും റെയിൽ സേവനങ്ങളും നിലച്ചിരിക്കുകയാണ്.