കൊട്ടിഘോഷിച്ച് കോടികൾ മുതൽ മുടക്കി സർക്കാർ സ്ഥാപിച്ച എഐ ക്യാമറ പദ്ധതിക്ക് മരണമണി. എഐ ക്യാമറയുടെ കരാര്‍ കമ്പനിയായ കെല്‍ട്രോണിന് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത് കോടികളുടെ കുടിശ്ശികയായതോടെയാണിത്. പണമില്ലാത്ത അവസ്ഥയിൽ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന് പോലും ഒരു മാസമായി കെല്‍ട്രോണ്‍ തപാല്‍മാര്‍ഗം നോട്ടീസ് അയക്കുന്നില്ല. നോട്ടീസ് അയക്കാൻ കെൽട്രോണിന് നിർവാഹമില്ല.
ക്യാമറയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ക്കും, ലക്ഷങ്ങള്‍ വൈദ്യുതി കുടിശ്ശികയായതോടെ പൂട്ടുവീഴുന്ന അവസ്ഥയാണുള്ളത്. കെഎസ്ഇബി ബില്ല് കൊടുത്തിട്ടുണ്ടെങ്കിലും കമ്പനിക്ക് ഇതുവരെ കുടിശ്ശികയടക്കാന്‍ കഴിഞ്ഞില്ല. കരാര്‍ പ്രകാരം വൈദ്യുതി കുടിശ്ശികയുള്‍പ്പെടെ നല്‍കേണ്ടത് കമ്പനിയാണ്. എന്നാല്‍, സര്‍ക്കാര്‍ പണം കൊടുക്കാത്തതിനാല്‍ കമ്പനിക്ക് അതിനു കഴിയുന്നില്ല എന്നതാണ് വാസ്തവം. പണം കിട്ടാത്തതിനാല്‍ കെഎസ്ഇബി കണ്‍ട്രോള്‍ റൂമുകളുടെ ഫ്യൂസ് ഊരാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.
കൺട്രോൾ റൂമുകളുടെ പ്രവർത്തനം ചലനമറ്റാൽ കേരളത്തിലെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം ആണ് സ്തമിക്കുക. ക്യാമറ നിയമലംഘനം കണ്ടെത്തിയാല്‍ വാഹനമുടമയ്ക്ക് ഫോണില്‍ അറിയിപ്പു ലഭിക്കാറുണ്ട്. എന്നാല്‍, ഫോണ്‍ നമ്പരും വാഹന നമ്പരുമായി ബന്ധിപ്പിച്ച വർക്ക് മാത്രമേ ഇത് കിട്ടൂ. അല്ലാത്തവരുടെ ഫോണില്‍ അറിയിപ്പു കിട്ടില്ല. അവർക്കെല്ലാം തപാല്‍മാര്‍ഗം നോട്ടീസ് ലഭിച്ചാലേ നിയമ ലംഘനത്തെക്കുറിച്ച് അറിയുകയുള്ളൂ. കഴിഞ്ഞ ഒരുമാസമായി നോട്ടീസ് അയക്കുന്ന പണി നടക്കുന്നില്ല . പിഴയെക്കുറിച്ച് അത് കൊണ്ട് പലരും അറിയുന്നില്ല. കുറച്ചു ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ നോട്ടീസ് അയക്കുന്നത് മുറപോലെ നടക്കുന്നത്.
ഒരു കോടി രൂപ പ്രതിമാസം സ്വന്തം കൈയ്യിൽ നിന്ന് ചെലവഴിച്ചാണ് നിലവിൽ പദ്ധതി കെല്‍ട്രോണ്‍ മുന്നോട്ടു കൊണ്ട് പോകുന്നത്. ക്യാമറകള്‍ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുപോലും കമ്പനിക്ക് സർക്കാർ നൽകിയിട്ടില്ല. ആദ്യ ഗഡുവായി സര്‍ക്കാര്‍ കെല്‍ട്രോണിനു നല്‍കേണ്ടിയിരുന്നത് 11.79 കോടി രൂപയായിരുന്നു. ക്യാമറകള്‍ സ്ഥാപിച്ചതിന്റെ പണം ഇനിയും ലഭിച്ചില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകളുമായി മുന്നോട്ടു പോകാനാകില്ലെന്നാണ് കെൽട്രോൺ പറയുന്നത്. അതെസമയം നിയമ ലംഘനങ്ങളില്‍ നിന്ന് 33 കോടി രൂപ സര്‍ക്കാരിന് ഇതുവരെ കിട്ടിയിട്ടുണ്ടെന്നാണ് പുറത്ത് വന്ന ചില റിപ്പോർട്ടുകൾ.