തണ്ടർബോൾട്ട് സംഘവുമായിട്ടുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് കണ്ണൂരിൽ മാവോയിസ്റ്റ് പോസ്റ്റർ. കണ്ണൂർ അയ്യൻകുന്ന് ഞെട്ടിത്തോട്ടിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കവിത എന്ന ലക്ഷ്മി എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്ററിൽ മാവോയിസ്റ്റുകൾ പറഞ്ഞിരിക്കുന്നു.
പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. കൊല്ലപ്പെട്ടുവെന്ന് കരുതുന്ന കവിത എന്ന ലക്ഷ്മി 2021 ൽ കീഴടങ്ങിയ ലിജേഷ് എലിയാസ് രാമു എന്ന മാവോയിസ്റ്റിന്റെ ഭാര്യയാണ്. കർണാടകത്തിലെ തുംഗഭദ്ര ദളത്തിൻ്റെ ഭാഗമായിരുന്നു ആദ്യം കവിത. 2015 ൽ പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ ഭാഗമാവുകയായിരുന്നു.
തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരം വീട്ടുമെന്നു പറയുന്നുണ്ട്. വ്യാഴാഴ്ച രാത്രിയിൽ ആറ് പേരുടെ സംഘമാണ് ഗുണ്ടിക പറമ്പ് കോളനിയിൽ എത്തുന്നത്. കണ്ണൂർ അയ്യൻകുന്ന് ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലിൽ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. നവംബർ 13ന് രാവിലെ ആയിരുന്നു ഏറ്റുമുട്ടൽ നടക്കുന്നത്.
വെടിയേറ്റ മാവോയിസ്റ്റ് കൊല്ലപ്പെട്ടിരിക്കാമെന്ന സംശയത്തിലാ യിരുന്നു പോലീസും. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകൾ പിൻവാങ്ങിയപ്പോൾ ഈ സ്ഥലത്ത് തണ്ടര്‍ബോൾട്ട് സംഘം പരിശോധന നടത്തുമ്പോൾ അവിടെ നിന്നും ഒരു സ്ത്രീയുടെ കൈയിലെ എല്ലിൻ കഷണം കിട്ടിയിരുന്നു. പരിക്കേറ്റയാൾ കൊല്ലപ്പെട്ടിരിക്കാമെന്നും മൃതദേഹം മാവോയിസ്റ്റുകൾ വനത്തിനുള്ളിൽ സംസ്കരിച്ചിരിക്കാമെന്നും ആണ് സംശയിക്കുന്നത്. ചികിത്സ തേടാതെ മരണം സംഭവിച്ചതാകാമെന്നും പൊലീസ് കരുതുന്നുണ്ട്.