സർക്കാറും ഗവർണറും തമ്മിൽ പോരു മുറുകുന്ന പശ്ചാത്തലത്തിൽ ഭരണരംഗത്ത് പ്രതിസന്ധികൾ തുടരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പുവെക്കാതെ വന്നതോടെ നിർണായകമായ കാര്യങ്ങളിൽ സർക്കാർ വെട്ടിലായി. റവന്യൂ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമാണ് അധികാര വടംവലിയിൽ കുടുങ്ങിയിരിക്കുന്നത്.
ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ലക്ഷ്യമിട്ടു നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി ബിൽ ഗവർണർ ഒപ്പിടാതെ വന്നതോടെ മറികടക്കാൻ വേണ്ടി പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. അതേസമയം സർവകലാശാലകളിലെ വിസി നിയമനങ്ങളിലും പ്രതിസന്ധിയാണ്. ഗവർണർ സ്വന്തം നിലയ്ക്ക് വിസിമാരെ തേടുന്നതിന് വഴിതേടിയതോടെ നിസ്സഹകരിക്കാനാണ് സർക്കാറിന്റെ നീക്കം. ഇതോടെ സർക്കാർ ഗവർണർ പോര് ഭരണതലത്തിൽ സാരമായി തന്നെ ബാധിച്ചു തുടങ്ങി.
നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) 2023 ബില്ലിൽ മൂന്നു മാസം കഴിഞ്ഞിട്ടും ഗവർണർ ഒപ്പിടാതെ വന്നതോയാണ് റെവന്യൂ വകുപ്പു വെട്ടിലയാത്. ഭൂമി തരംമാറ്റം വരുത്തി ഉത്തരവിടാനുള്ള അധികാരം 27 റവന്യു ഡിവിഷനൽ ഓഫിസർമാർക്കു (ആർഡിഒ) പുറമേ ഓരോ താലൂക്കിലെയും ഓരോ ഡപ്യൂട്ടി കലക്ടർക്കു കൂടി നൽകുന്നതായിരുന്നു ഭേദഗതി ബിൽ. ഇതോടെയാണ് 27 റവന്യു ഡിവിഷൻ തലങ്ങളിലായി അദാലത്തുകൾ നടത്താൻ മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ ചേർന്ന റവന്യു സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
ഭൂമി പ്രശ്‌നങ്ങളിൽ ഇടപെടൽ നടത്താൻ സർക്കാരിന് കഴിയണമെങ്കിൽ ഈ ബിൽ പാസാകേണ്ടത് അനുവാര്യമായിരുന്നു. ഇപ്പോൾ കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തിലേറെ അപേക്ഷകളിൽ, 25 സെന്റിനു താഴെ വിസ്തൃതിയുള്ളതും ഫീസ് അടയ്‌ക്കേണ്ടതി ല്ലാത്തതുമായ 1.26 ലക്ഷം ഓൺലൈൻ അപേക്ഷകൾ ജനുവരി 16ന് ആരംഭിക്കുന്ന അദാലത്തുകളിൽ തീർപ്പാക്കാൻ ലാൻഡ് റവന്യു കമ്മിഷണർ നിർദ്ദേശം നൽകി. ഡിസംബർ 31 വരെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കും.
അപേക്ഷയുടെ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷകൾ ആർഡിഒമാർക്കു കൈമാറിക്കഴിഞ്ഞു. ഇതിൽ നിന്നു സൗജന്യ തരംമാറ്റത്തിന് അർഹമായവ വേർതിരിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ തീർപ്പാക്കും. അതിനു മുൻപായി ആർഡിഒമാർ വില്ലേജ് ഓഫിസുകൾക്ക് ഓൺലൈനായി കൈമാറി റിപ്പോർട്ട് വാങ്ങും. ഓരോ ദിവസവും ക്ലാർക്കും സൂപ്രണ്ടും പരിശോധിക്കേണ്ട അപേക്ഷകളുടെ എണ്ണം ആർഡിഒ നിശ്ചയിക്കും. ഉത്തരവിടുമ്പോൾ അപേക്ഷകനെ എസ്എംഎസ് മുഖേന അറിയിക്കും.
തരംമാറ്റ നടപടികൾക്കായി അനുവദിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും ആർഡിഒ ഓഫിസുകളിൽ നിയമിച്ചുവെന്നും അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോയെന്നു കലക്ടർമാർ ഉറപ്പാക്കണമെന്നും ലാൻഡ് റവന്യു കമ്മിഷണർ വ്യക്തമാക്കി. ഓരോ ഡിവിഷനിലെയും അദാലത്തുകളുടെ തീയതി പിന്നീടു നിശ്ചയിക്കും.
അതേസമയം സ്ഥിരം വി സി.മാരെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലകൾക്ക് കത്തയച്ചതോടെ അത് അവഗണിക്കാനാണ് സർക്കാറിന്റെ നിർദ്ദേശം. ഗവർണറുടെ ആവശ്യത്തോടു തത്കാലം സഹകരിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ. സർവകലാശാലാ വി സി.മാരെ നിയമിക്കുന്നതിൽ നിയമസഭ പുതിയ നിയമം പാസാക്കിയിട്ടുണ്ടെന്നും ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്നുമാണ് വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമ പോരാട്ടത്തിന്റെ വഴിയാണ് സർക്കാർ.
സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് ചേർന്ന് സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതാണ് രീതി. സർക്കാർ – ഗവർണർ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കേ, സിപിഎം. ഭൂരിപക്ഷമുള്ള സെനറ്റുകൾ അതിനു മുതിരില്ല. അതേസമയം, ചാൻസലറുടെ ആവശ്യത്തോട് സർവകലാശാലകൾക്ക് പ്രതികരണം അറിയിക്കേണ്ടി വരും. അതിനായി, പല സർവകലാശാലകളും നിയമോപദേശം തേടിയിട്ടുണ്ട്.
വി സി. പദവികളിൽ തത്സ്ഥിതി തുടരട്ടെ എന്ന നിലപാടിലാണ് സർക്കാർ. ഹൈക്കോടതി നിർദ്ദേശം വന്നെങ്കിൽമാത്രമേ സർക്കാരും സിപിഎം. ഭൂരിപക്ഷമുള്ള സർവകലാശാലാ സെനറ്റുകളും സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകുന്ന കാര്യത്തിൽ തീരുമാന മെടുക്കൂ. വി സി.മാരെ നിയമിക്കാൻ നിർദ്ദേശം നൽകണമെന്ന ഹർജി ഹൈക്കോടതി ജനുവരി 12-നു പരിഗണിക്കാനിരിക്കുകയാണ്.
വി സി. നിയമനത്തിനുള്ള അധികാരം ചാൻസലർക്കാണെന്നും പ്രൊ ചാൻസലറായ മന്ത്രി ഉൾപ്പെടെ ആരും അതിൽ ഇടപെടരുതെന്നും കണ്ണൂർ വി സി. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ വിധി പ്രസ്താവിക്കവേ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ പിൻബലത്തിലാണ് ഗവർണറുടെ നീക്കങ്ങൾ. നിയമസഭ പാസാക്കിയ പുതിയ ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിനാൽ അതിനു നിയമപ്രാബല്യമായിട്ടില്ല.
വി സി. നിയമനത്തിൽ ഇപ്പോഴുള്ള നിയമമാണ് ബാധകമാവുക. അതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധിപറയുമെന്നാണ് ഹർജിക്കാരുടെയും ചാൻസലറുടെയും പ്രതീക്ഷ. കേരള, എം.ജി., കുസാറ്റ്, കെ.ടി.യു., ഫിഷറീസ്, കണ്ണൂർ, കാർഷികം എന്നീ എട്ടു സർവകലാശാലകളിൽ സ്ഥിരം വി സി.മാരില്ല. നിയമ സർവകലാ ശാലയിലും സ്ഥിരം വി സി.യില്ല. പക്ഷേ, ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അവിടെ നിയമനാധികാരി.
https://youtu.be/EHmFnOfqnhs?si=MAcZRi8mEmUQxOe1