കൊച്ചി . പത്തുവയസുകാരി വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പുഴയിൽ തള്ളിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് വിചാരണ കോടതി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയുടേതാണ് വിധി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കാനായെന്നു കോടതി നിരീക്ഷിച്ചു. ശിക്ഷാവിധിയിൽ വാദം ഉച്ചക്ക് ശേഷം നടക്കും.
വൈഗയെ 2021 മാർച്ച് 22നാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കളമശേരിക്കു സമീപം മുട്ടാർ പുഴയിൽ തള്ളിയെന്നാണ് കേസ്. ഭാര്യയോടുളള ദേഷ്യവും മകളോടുള്ള അമിതസ്‌നേഹവും കടക്കെണിയിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമെന്ന നിലയിലുമാണ് വൈഗയെ കൊന്ന് ഒളിവിൽ പോകാൻ സനു മോഹനെ പ്രേരിപ്പിച്ചതെന്ന് തൃക്കാക്കര ഇൻസ്‌പെക്ടർ കെ. ധനപാലൻ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.
2021 മാർച്ച് 21നാണ് 13കാരി വൈഗ കൊല്ലപ്പെട്ടത്. അടുത്ത ദിവസം മുട്ടാർപുഴയിൽ മൃതദേഹം പൊങ്ങിയെങ്കിലും പിതാവ് സനു ദുരൂഹമായി അപ്രത്യക്ഷനായതാണ് അന്വേഷണത്തെ കുഴക്കുന്നത്. ഏപ്രിൽ 19ന് കർണാടകയിലെ കാർവാറിൽനിന്ന് അയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായി 90 ദിവസം തികയുംമുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതിക്ക് സ്വാഭാവികജാമ്യം കിട്ടിയിരുന്നില്ല. സനു വിൽക്കുകയും വഴിയിൽ എറിഞ്ഞുകള യുകയും ചെയ്ത ഫോണുകൾ കണ്ടെത്താനായത് കേസിൽ നിർണായക തെളിവാവുകയായിരുന്നു.
തനിക്കെതിരായ തെളിവുകൾ പരസ്പര വിരുദ്ധമാണെന്നും കുട്ടിയെ കൊലപ്പെടുത്തിയതു താനാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെ ന്നുമായിരുന്നു സനു മോഹന്റെ വാദം. കുട്ടികളെ കൊലപ്പെടുത്തിയ അമ്മമാർക്ക് പല കേസുകളിലും ജാമ്യം ലഭിച്ചതും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.