ന്യൂഡൽഹി . രാജ്യ ദ്രോഹപരമായി തീവ്രവാദി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ‘മുസ്ലിം ലീഗ് ജമ്മു കാശ്മീർ’ നെ രാജ്യത്ത് നിരോധിച്ചു. ‘മുസ്ലിം ലീഗ് ജമ്മു കാശ്മീർ’ എന്ന സംഘടനയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നിരോധന നടപടി. തീവ്രവാദ പ്രവർത്തനങ്ങളെയും ദേശവിരുദ്ധപ്രവർത്തന ങ്ങളെയും പിന്തുണച്ചു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
‘മുസ്ലിം ലീഗ് ജമ്മു കാശ്മീർ’ സംഘടനയും അതിലെ അംഗങ്ങളും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ജമ്മു കാശ്മീരിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാര ത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവർത്തിക്കുന്ന ആരെയും വെറുതേവിടില്ലെന്ന ശക്തവും ഉറച്ചതുമായ സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ ഇതിലൂടെ നൽകുന്നത് എന്നാണ് അമിത്ഷാ എക്സിൽ കുറിച്ചിരിക്കുന്നത്.
വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി നേതൃത്വം നൽകിയ ഓൾ ഇന്ത്യ ഹുറിയത്ത് കോൺഫറൻസിന്റെ തീവ്ര വിഭാഗത്തിന്റെ ചെയർമാൻ മസറത്ത് ആലമാണ് ‘മുസ്ലിം ലീഗ് ജമ്മു കാശ്മീർ’ എന്ന സംഘടനയെ നയിക്കുന്നത്. 50 കാരനായ ആലം തീവ്രവാദ ഫണ്ടിംഗ് കേസിൽ തീഹാർ ജയിലിലാണ്. ഇയാൾക്കെതിരെ നിരവധി കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. സംഘടനയുടെ നിരോധനത്തെത്തുടർന്ന് ജമ്മുവിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.