കലോത്സവ ഭക്ഷണത്തിൽ നോൺ വെജ് വിഭവങ്ങളും ഉൾപ്പെടുത്തുമെന്ന മന്ത്രി വി ശിവൻകുട്ടി ഉയർത്തിയ വിവാദം ഒടുവിൽ ചുരുട്ടി കെട്ടി എറിഞ്ഞ സാഹചര്യത്തിൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരി ഭക്ഷണമൊരുക്കും. കഴിഞ്ഞ തവണത്തെ ശിവൻകുട്ടി ഉണ്ടാക്കിയ നോൺവെജ് വിവാദത്തെ തുടർന്ന് കലാമേളയിൽ ഇനി ഭക്ഷണമൊരുക്കില്ലെന്ന് പഴയിടം നേരത്തെ പറഞ്ഞിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് പാചകത്തിനുള്ള ടെൻഡറിൽ പഴയിടം പങ്കെടുത്തത്.
താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായെന്നും, ജനുവരി മൂന്നിന് കൊല്ലത്തെ കലോത്സവ കലവറയിൽ പ്രവർത്തനത്തിന് തുടക്കം കുറിക്കുമെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും ഇതോടെ പഴയിടം മോഹനൻ നമ്പൂതിരിയുടെ കൈകളിൽ എത്തി..
അടുത്ത വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ നോൺ വെജ് വിഭവങ്ങളും ഉൾപ്പെടുത്തുമെന്നായിരുന്നു കഴിഞ്ഞ തവണ മന്ത്രി വി ശിവൻകുട്ടിയുടെ പ്രഖ്യാപനം. ഇത് വിവാദങ്ങൾക്ക് വഴിയൊരുക്കി. വിവാദങ്ങൾക്ക് പിറകെ ഇനി കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരിയും അറിയിക്കുകയായിരുന്നു. വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം അന്ന് പറഞ്ഞിരുന്നത്. എന്നാൽ, ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായതോടെയാണ് പഴയിടം വീണ്ടും കലോത്സവത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.
കലോത്സവ പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ വിവാദ പരാമർശം. എന്നാല്‍ ഇത്തവണയും സസ്യാഹാരം മാത്രം നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി കഴിഞ്ഞ മാസം തുടർന്ന് വ്യക്തമാക്കി. വോളണ്ടിയര്‍മാരും ട്രെയിനിങ് ടീച്ചര്‍മാരും ഉള്‍പ്പടെയുള്ളവര്‍ ഭക്ഷണപ്പന്തലില്‍ ഭക്ഷണം വിളമ്പുമെന്നും ശിവൻ കുട്ടി പറഞ്ഞിരുന്നു.
അനുഭവപരിചയമുള്ള അധ്യാപകര്‍ ഭക്ഷണം വിളമ്പാൻ ഒപ്പമുണ്ടാകണം. അക്രെഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമാവും കലോത്സവ വേദിയിലേക്ക് പ്രവേശനം ഉണ്ടാവുക. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരിക്കാന്‍ പ്രത്യേക ഇരിപ്പിടം ഒരുക്കും. മത്സരവേദിയ്ക്ക് മുന്നില്‍ നവമാധ്യമ പ്രവര്‍ത്തകര്‍ കൂടിനിന്ന് മത്സരാര്‍ഥികള്‍ക്ക് ശല്യമാകുന്ന അവസ്ഥ ഒഴിവാക്കും. മാധ്യമ പ്രവര്‍ത്തകരെ ഗ്രീന്‍ റൂമിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല – ശിവൻ കുട്ടി പറഞ്ഞിരുന്നു.
കൊല്ലം ജില്ലയിൽ വച്ചാണ് ഈ അധ്യായന വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുക. ജനുവരി നാലുമുതല്‍ എട്ടുവരെയാണ് കലോത്സവം. അതേസമയം സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ നടക്കുകയാണ്. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം നവംബര്‍ 9, 11 തീയതികളിലായി എറണാകുളത്തും നടക്കും. ശാസ്‌ത്രോത്സവം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3വരെ തിരുവനന്തപുരത്ത് വെച്ചാണ് നടക്കുക.