കൊച്ചി . ശബരിമല ഭക്തർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയ സംഭവത്തിൽ ഡി ജി പി നേരിട്ട് ഇടപെടണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതി. ശബരിമല ഭക്തർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയതിന്റെ പശ്ചാത്തലത്തിൽ അവധിദിന സ്‌പെഷ്യൽ സിറ്റിംഗ് നടത്തി ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയാ യിരുന്നു. തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം കാത്തുകെട്ടിക്കിട ക്കുകയും അവര്‍ക്ക് പലപ്പോഴും ഭക്ഷണവും വെള്ളവും ഇല്ലാത്ത സ്ഥിതിയാണെന്നും പരാതി ഉയര്‍ന്നിരുന്നു.
കോടതിയുടെ ദേവസ്വംബെഞ്ചാണ് സിറ്റിംഗ് നടത്തിയത്. അഞ്ചോളം ഇടങ്ങളിൽ ശബരിമലയിലെ തിരക്ക് കാരണം ഭക്തരെ തടഞ്ഞുനിർത്തിയതായി കോടതിയെ സർക്കാർ അറിയിച്ചു. തടഞ്ഞുനിർത്തിയിരിക്കുന്ന ഭക്തർക്ക് അടിയന്തരമായി ഭക്ഷണവും വെള്ളവും മറ്റ് സൗകര്യവും എത്തിക്കാൻ കോടതി ആവശ്യപെട്ടു. ഇക്കാര്യങ്ങളിൽ ആവശ്യമെന്നുകണ്ടാൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും കോടതി വ്യക്തമാക്കി. ഇതോടൊപ്പം യാതൊരു ബുക്കിംഗും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തിൽ കർശന നിയന്ത്രണം വേണമെന്നും കോടതി അറിയിച്ചു.
കോട്ടയം, പാലാ, പൊന്‍കുന്നം അടക്കമുള്ള സ്ഥലങ്ങളില്‍ തടഞ്ഞു വച്ചിരിക്കുന്ന ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഭക്തരുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിക്കണം. ആവശ്യമെങ്കില്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ടിടപ്പെടണം – ഹൈക്കോടതി പറഞ്ഞു.
കോട്ടയം, പാലാ, വൈക്കം, പൊൻകുന്നമടക്കം വിവിധ ഇടത്താവളങ്ങളിലാണ് പൊലീസ് ഭക്തരെ തടഞ്ഞുനിർത്തിയത്. മണിക്കൂറുകളോളം ദർശനത്തിന് സാദ്ധ്യത കാണാതായതോടെ അയ്യപ്പഭക്തർ റോഡ് ഉപരോധിക്കുക വരെ ചെയ്തു. വിവിധയിടങ്ങളിൽ എട്ട് കിലോമീറ്ററോളം നീളുന്ന ഗതാഗത കുരുക്കും ഉണ്ടായി. പ്രതിഷേധിച്ച ഭക്തരെ ആശ്വസിപ്പിക്കാൻ പൊലീസ് ശ്രമം നടത്തി. ഇവർക്കായി ചിലയിടങ്ങളിൽ വെള്ളവും എത്തിക്കുകയുണ്ടായി. പൊൻകുന്നത്ത് യാതൊരു പ്രാഥമിക സൗകര്യവുമില്ലെന്ന് പരാതി ഉയർന്നതോടെയാണ് അവധിദിനത്തിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തുന്നത്.