കാൾ മാർക്സ് വന്നാലും തൃശൂർ പൂരം മുടക്കാൻ കഴിയില്ലെന്നു കെ.മുരളീധരൻ എംപി. തൃശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു ടി.എൻ. പ്രതാപൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിനു മുന്നിൽ നടത്തുന്ന രാപകൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തറവാടകയുടെ പേരിൽ പൂരവും പൂര പ്രദർശനവും മുടക്കാമെന്നു കരുതേണ്ട. കഴിഞ്ഞ വർഷം 39 ലക്ഷം രൂപ ഈടാക്കിയ തറവാടക ഇക്കൊല്ലം 2 കോടി 20 ലക്ഷമാക്കി. തറവാടകയുടെ പേരിൽ കൊച്ചിൻ ദേവസ്വം ബോർഡ് തറക്കളി കളിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
പൂരം നടത്തിപ്പിൽ ബോർഡിന് ഒരു റോളുമില്ല. പ്രദർശന നഗരിയുടെ വാടക വാങ്ങുന്ന ജോലി മാത്രമാണുള്ളത്. കോടതിയുടെ പേരു പറഞ്ഞു പൂരം തകർക്കാമെന്നു ദേവസ്വവും സർക്കാരും കരുതേണ്ട. ശബരിമലയിൽ ആളുകൾ വർധിച്ചതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സർക്കാരിനു വീഴ്ചയുണ്ടായി. ഭക്തജനങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള പൊലീസ് ഉദ്യോഗസ്ഥരെ നവകേരള സദസ്സിനു നിയോഗിച്ചു.
ശബരിമല സീസണിനു മുൻപു നടത്താറുള്ള യോഗം ഈ പ്രാവശ്യം സദസ്സിന്റെ പേരിൽ ഉണ്ടായില്ല. ശബരിമലയ്ക്കു വന്നവർക്കു പകുതി വഴിക്കു മാല ഊരേണ്ട അവസ്ഥ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്തതാണ്. പൂരത്തിന്റെ കാര്യത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണം. വർഷങ്ങളായി പൂരം നടത്തിവന്ന രണ്ടു ദേവസ്വങ്ങൾക്കും അവരുടെ നിയന്ത്രണത്തിൽ പൂരം നടത്താൻ സാധിക്കുന്ന അവസ്ഥയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.