തിരുവനന്തപുരം . ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും സംസ്ഥാനസര്‍ക്കാര്‍ കത്തയച്ചു. ഗവര്‍ണര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരിക്കുന്നത്.
കോഴിക്കോട് മിഠായി തെരുവില്‍ ഗവര്‍ണർ നടത്തിയ അപ്രഖ്യാപിത സന്ദർശനം ആണ് മുഖ്യൻ തുറുപ്പു ചീട്ടായി ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കത്തയച്ചെങ്കിലും സർക്കാർ ഇക്കാര്യം പുറത്ത് വിട്ടില്ല. വിഐപി എന്ന നിലയിലുള്ള പ്രോട്ടക്കോള്‍ ഗവര്‍ണര്‍ ലംഘിച്ച് യാത്ര ചെയ്‌തെന്നും അതുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഷ്‌ട്രപതിയെ അഡ്രസ് ചെയ്യുന്ന കത്തില്‍ ഗവര്‍ണര്‍ ഭരണഘടന ചുമതല വഹിക്കുന്നില്ലെന്നും ആരോപിച്ചിട്ടുണ്ട്.
ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ഗവർണർ കോഴിക്കോട് നഗരത്തിലിറങ്ങിയത്. ജനങ്ങളോട് കുശലാന്വേഷണം നടത്തിയും കുട്ടികളെ ലാളിച്ചും കടകളിൽ കയറി ഹൽവയുടെ രുചിയും നുണഞ്ഞായിരുന്നു അദ്ദേഹം ജനഹൃദയങ്ങളിലേക്ക് ഇറങ്ങുന്നത്. ഇത് സർക്കാരിനെ വല്ലാതെ അസ്വസ്ഥതയുണ്ടാക്കി. പിന്നാലെ മന്ത്രിമാരും മുഖ്യമന്ത്രിയും അടക്കം ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്ത് വരുകയും ചെയ്തിരുന്നു.
അതേസമയം, കേരളത്തിൽ ഭരണ സംവിധാനം തകർന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി ദിവസങ്ങൾക്ക് ശേഷമുള്ള പിണറായി സർക്കാരിന്റെ കത്തിന് കേന്ദ്രം പുല്ലു വില പോലും കൽപ്പിക്കാനിടയില്ല. കോഴിക്കോട് സർവകലാശാലയിൽ നടന്ന സംഭവങ്ങളെ പരാമർശിച്ച്, തനിക്കെതിരെ ബാനറുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയത് മുഖ്യ മന്ത്രി പിണറായി വിജയൻ ആണെന്നാണ് ഗവർണർ തുറന്നടിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദശമില്ലാതെ സര്‍വകലാശാലയില്‍ തനിക്കെതിരെ ബാനര്‍ ഉയര്‍ത്തില്ലന്ന് രാജ്ഭവന്‍ ഇറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ ഭരണഘടന സംവിധാനങ്ങളെ തകര്‍ക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപടുന്നതിന്റെ ഉദാഹരണമാണിതെന്നും രാജ്ഭവന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഭരണസംവിധാനം തകര്‍ന്നതിന്റെ തുടക്കമാണിതെന്നും രാജ്ഭവൻ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. അതിനുള്ള പകരം വീട്ടലായി മാത്രമേ, കേന്ദ്രം പിണറായിടെ രക്ഷപെടൽ തന്ത്രമായ ഈ കത്തിനെ കാണൂ.