തിരുവനന്തപുരം . യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടാക്കി എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് വി.ഡി.സതീശനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുള്ളത്. വി.ഡി.സതീശൻ, ഷാഫി പറമ്പിൽ, എം.വിൻസന്റ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി 30 ഓളം പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. കണ്ടാലറിയാവുന്ന 300 പേരെ കൂടി പ്രതിചേർക്കുന്നുണ്ട്.
പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള കുറ്റമാണ് പ്രതിപക്ഷ നേതാവിന്റെ പേരിലടക്കം ചുമത്തിയിട്ടുള്ളത്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എആര്‍ ക്യാംപില്‍നിന്ന് ചാടിപ്പോയതിനടക്കം അഞ്ച് കേസുകളാണ് എടുത്തിട്ടുള്ളത്. സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടന്നത്. സർക്കാരിനെ വെല്ലുവിളിച്ചും അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഓർമിപ്പിച്ചും വി.ഡി.സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ മാർച്ചിൽ പ്രസംഗിച്ചിരുന്നു.
തുടർന്ന് സെക്രട്ടേറിയറ്റിലേക്ക് കടക്കാനൊരുങ്ങിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബാരിക്കേഡിനു മുകളിലേക്ക് കയറിയ പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറാകാത്തതിനെ തുടർന്ന് പൊലീസ് തുടർന്ന് ലാത്തി ചാർജ് നടത്തി. വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.