സംസ്ഥാനത്തെ കോവിഡ് കേസുകളിൽ ക്രമാതീതമായ വര്‍ധന ഉള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടും രോഗ വ്യാപനത്തിന് കാരണമാകുന്ന ഒത്തു കൂടലിന് കാരണമായ നവ കേരള സദസുമായി പിണറായി സർക്കാർ മുന്നോട്ട്. തിങ്കളാഴ്ച മാത്രം 115 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നിരി ക്കുകയാണ്. കഴിഞ്ഞ നാലു ആഴ്ചക്കുള്ളിലാണ് സംസ്ഥാനത്തെ കോവിഡ് കേസുകളിൽ ക്രമാതീതമായ വർധന ഉണ്ടായിരിക്കുന്ന തെന്നതാണ് ശ്രദ്ധേയം. രാജ്യത്താകെ ഉള്ള ആക്ടീവ് കേസുകൾ 1970 മാത്രമുള്ളപ്പോഴാണ് കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നിട്ടുള്ളത്.
രാജ്യത്തെ മൊത്തം ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലവും കേരളമായി. തിങ്കളാഴ്ച രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളാണ്. കേരളത്തിൽ കേസുകൾ ഉയർന്നതിന് പിറകെ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് ജാഗ്രത കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് പുതിയ കൊറോണ വൈറസ് ഉപവകഭേദമായ JN.1 ന്റെ ആദ്യ കേസ് കണ്ടെത്തിയതിന് പിറകെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മാര്‍ഗ്ഗനിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
എല്ലാ ജില്ലകളിലും മതിയായ പരിശോധന ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പകർച്ചപ്പനി പോലുള്ള അസുഖങ്ങളും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിരന്തരം നിരീക്ഷിച്ച് ജില്ല തിരിച്ച് റിപ്പോര്‍ട്ട് നൽകണമെന്നും, ഇന്റഗ്രേറ്റഡ് ഇന്‍ഫോര്‍മേഷന്‍ പ്ലാറ്റ്‌ഫോമില്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും നിര്ദേശിച്ചിട്ടുണ്ട്. വരാനിരിക്കുന്നത് ഉത്സവകാലം ആയതിനാൽ ശ്വാസകോശ ശുചിത്വം പാലിക്കുന്നതിലൂടെ രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ നടപടികളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് തിരുവനന്തപുരം സ്വദേശിയായ 79 വയസ്സുള്ള സ്ത്രീയിലാണ് പുതിയ വകഭേദം ആദ്യം കണ്ടെത്തിയത്. കൂടാതെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയ്ക്ക് സിംഗപ്പൂരില്‍ വെച്ച് ജെഎന്‍.1 ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ 15 JN.1 ന് ഉപ – വകഭേദത്തിന്റെ ഏഴ് അണുബാധകള്‍ ചൈനയില്‍ കണ്ടെത്തുകയുണ്ടായി. പനി, ചുമ, മൂക്കിലെ അസ്വാസ്ഥ്യം, തൊണ്ടവേദന, മൂക്കൊലിപ്പ്, മുഖത്ത് വേദന അല്ലെങ്കില്‍ മര്‍ദ്ദം, തലവേദന, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ JN.1 വേരിയന്റിന്റെ ലക്ഷണങ്ങളാണെന്നു അറിയിച്ചിട്ടുണ്ട്.