സര്‍വകലാശാലകളില്‍ ഗവര്‍ണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളി ഏറ്റെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശനിയാഴ്ച വൈകിട്ടോടെ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും. ഗവര്‍ണര്‍ ക്യാമ്പസില്‍ തങ്ങുന്ന സാഹചര്യത്തിൽ പൊലീസ് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം 6.10ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഗവര്‍ണര്‍ 6.50ഓടെ സര്‍വകലാശാലയില്‍ എത്തുന്നതാണ്.
ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസില്‍ ആണ് ഗവര്‍ണര്‍ താങ്ങുന്നത്. ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ നേതൃത്വത്തില്‍ മൂന്ന് ഡിവൈഎസ്പിമാരും ആറ് സിഐമാരും ഉള്‍പ്പെടെ മുന്നൂറിലേറെ പൊലീസുകാരെയാണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാൻ വിന്യസിക്കുന്നത്. ഇത് കൂടാതെ ഇസഡ് പ്ലസ് സംരക്ഷണമുള്ള ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ അഗ്നിശമന സേനയും മോട്ടോര്‍ വാഹന വകുപ്പും ഗവര്ണര് താമസിക്കുന്ന ദിവസങ്ങളിൽ ക്യാമ്പസ്സിൽ ഉണ്ടാവും.
ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി. സെമിനാര്‍ ഗവര്‍ണര്‍ ആണ് ഉദ്‌ഘാടനം ചെയ്യുക. മൂന്നുദിവസം ഗവര്‍ണര്‍ ക്യാമ്പസില്‍ തങ്ങും.