അക്കാഡമി അംഗങ്ങൾ ഞങ്ങൾക്ക് വേണ്ട ഈ ഏകാധിപതിയെ എന്ന് ചവച്ച് തുപ്പി എറിഞ്ഞിട്ടും കടിച്ചു തൂങ്ങുന്ന ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിന് ഐഎഫ്എഫ്കെ സമാപന വേദിയിൽ കൂവൽ കൊണ്ട് അഭിഷേകം. ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് സംവിധായകൻ രഞ്ജിത്ത് പ്രതികരിച്ച പിറകെയായിരുന്നു സംഭവം.
തനിക്കെതിരെ ആരും സമാന്തര യോഗം ചേർന്നിട്ടില്ലെന്നും നിലവിൽ രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നുമാണ് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ചെയർമാൻ കസേരയുടെ സുഖം മുറുകെ പിടിച്ച് പ്രതികരിച്ചിരുന്നത്. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന ധാർഷ്ട്യത്തോടെ രഞ്ജിത്ത് പറയുന്നു. ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ വിപുലപ്പെടുത്തുമെന്നും ജനറൽ കൗൺസിൽ അംഗമായ കുക്കൂ പരമേശ്വരനെ നിർദ്ദേശിക്കുമെന്നും രഞ്ജിത്ത് പറഞ്ഞിട്ടുണ്ട്.
രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാഡമി അംഗങ്ങൾ സമാന്തരയോഗം ചേർന്നിരുന്നതായ വാർത്തകൾ വന്നിരുന്നതാണ്. ഒൻപത് അംഗങ്ങൾ പ്രത്യേക യോഗം ചേർന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്തുനൽകുകയും ചെയ്തു. ഡോ. ബിജുവിനെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞ പരാമർശങ്ങൾ ഉൾപ്പെടെ വിവാദമായതിന് പിറകെയായിരുന്നു രഞ്ജിത്തിനെതിരെ അക്കാഡമി അംഗങ്ങളുടെ നീക്കം.
അക്കാദമി ജന. കൗൺസിൽ അംഗങ്ങൾ രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ചെയർമാന്റെ സമീപനം ഏകാധിപതിയെപ്പോലെയാണെന്നും എല്ലാവരോടും പുച്ഛമാണെന്നും മനോജ് കാന തിരുവനന്തപുരത്ത് പറഞ്ഞു. ഒന്നുകിൽ അദ്ദേഹം തിരുത്തുക, അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണ മെന്നും അംഗങ്ങൾ പറഞ്ഞു. അക്കാദമി വരിക്കാശേരി മനയല്ലെന്നും മനോജ് കാന തുറന്നടിക്കുകയുണ്ടായി.ചലച്ചിത്ര അക്കാഡമി ഞാനാണെന്നും, ഞാനാണ് എല്ലാമെന്ന മനോഭാവത്തിലാണ് രൺജിത് പെരുമാറുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.