മാവേലിക്കര . 6 വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്ന് ചാടി മരിച്ചു. വൈകിട്ട് മൂന്നേമുക്കാലോടെയായിരുന്നു സംഭവം. ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുൻപാകെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന തിനായി കൊണ്ടുവന്ന ശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.
ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി ട്രെയിനിൽ നിന്നും പുറത്തേക്ക് ശ്രീമഹേഷ് ചാടുകയായിരുന്നു എന്നാണു പോലീസ് ഇത് സംബന്ധിച്ച് പറയുന്നത്. നക്ഷത്രയെ കൊലപ്പെടുത്തിയ തൊട്ടടുത്ത ദിവസം റിമാൻഡ് ചെയ്യപ്പെട്ട ശ്രീമഹേഷ് ജയിലിൽ വച്ച് ബ്ലെയ്ഡ് ഉപയോഗിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു.
2023 ജൂൺ ഏഴിന് രാത്രി ഏഴരയോടെയാണ് മഴു ഉപയോഗിച്ച് നക്ഷത്രയെ ശ്രീമഹേഷ് വെട്ടി കൊലപ്പെടുത്തുന്നത്. ബഹളം കേട്ട് ഓടിയെത്തിയ സ്വന്തം മാതാവിനെയും ശ്രീമഹേഷ് വെട്ടിപ്പരുക്കേൽപ്പിക്കുകയുണ്ടായി. ആദ്യ ഭാര്യയുടെ മരണശേഷം പുനർവിവാഹിതനാകുവാനുളള ശ്രീ മഹേഷിന്റെ ഉദ്യമത്തിൽ മകളായ നക്ഷത്ര തടസ്സമാകുന്നു എന്ന് കണ്ടതോടെയാണ് മകളെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറഞ്ഞിരുന്നത്.
കുറ്റകൃത്യം നടന്ന് ഉടൻ അറസ്റ്റിലായ ശ്രീ മഹേഷിനെതിരായ കുറ്റപത്രം 76 ദിവസത്തിനുള്ളിൽ തന്നെ പോലീസ് ഫയൽ ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര എസ്എച്ച്ഒ സി.ശ്രീജിത് ആണ് കുറ്റപത്രം നൽകിയത്. ശ്രീ മഹേഷിനെതിരെയുള്ള കുറ്റപത്രം ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുൻപാകെ വെള്ളിയാഴ്ച വായിച്ചു കേൾപ്പിച്ചിരുന്നു. സാക്ഷി വിസ്താരം ജനുവരി 16 ന് ആരംഭിക്കാനായി കേസ് കോടതി മാറ്റുകയായിരുന്നു.