നവ കേരള സദസ് ഉല്ലാസയാത്രയാണോ? എന്ന് സർക്കാരിന്റെ നവകേരള സദസിനെ ഡൽഹിയിൽ രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്താണെന്ന് യഥാർത്ഥത്തിൽ നവകേരള യാത്രയുടെ ഉദ്ദേശം? പരാതി വാങ്ങാൻ മാത്രമാണ് യാത്ര. ഒരു പരാതികൾക്കും പരിഹാരം കാണുന്നില്ല. 3 ലക്ഷത്തോളം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കളക്ട്രേറ്റിലോ മറ്റിടങ്ങളിലോ സ്വീകരിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ തന്നെ നേരിട്ടെത്തി നല്‍കാവുന്നതല്ലെ? ഗവർണർ ചോദിച്ചു.
ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മറുഭാഗത്ത് വലിയ രീതിയില്‍ ആഘോഷങ്ങള്‍ നടത്തുകയും ലക്ഷങ്ങള്‍ മുടക്കി സ്വമ്മിംഗ് പൂള്‍ ഉള്‍പ്പെടെ നവീകരിക്കുകയും ചെയ്യുന്നു. 35 വര്‍ഷത്തോളം സേവനം ചെയ്തവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണമില്ല. രണ്ട് വര്‍ഷം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി ഇരുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു – ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സർക്കാർ നയങ്ങളാണെന്നും ഗവർണർ ആരോപിച്ചു. ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കാൻ സർക്കാർ തയാറാകുന്നില്ല. ഒരു ഭാഗത്ത് അനാവശ്യധൂര്‍ത്ത് നടക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് സ്വിമ്മിങ് പൂളടക്കം നവീകരിക്കുന്നത് നാം കണ്ടതാണ്. കേരളം മികച്ച സംസ്ഥാനമാണ്. കേരളത്തിന്റെ അഭിവൃദ്ധി ലോട്ടറിയിലൂടെയും മദ്യവില്‍പനയിലൂടെയും ഉണ്ടായതല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന അവിടുത്തെ പ്രവാസികളുടെ സംഭാവനയാണ്. അതാണ് കേരളത്തിന്റെ ശക്തിയെന്നും ഗവർണർ പറഞ്ഞു.