ഒരു നായയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കാനൊരുങ്ങുക യാണ് കേരളത്തിൽ. ഇക്കഴിഞ്ഞ നവംബർ 20ന് ചത്ത കല്യാണി എന്ന നായയുടെ മരണമാണ് ക്രെെംബ്രാഞ്ച് അന്വേഷിക്കാനൊരുങ്ങുന്നത്. പൊലീസ് സേനയുടെഭാഗമായിരുന്ന നായയുടെ മരണം സംബന്ധിച്ച് ചില സംശയങ്ങൾ ഉയർന്നതാണ് അന്വേഷണം നടത്താൻ പൊലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നടന്ന പല കൊലപാതകക്കേസുകള്‍ക്കും തീവ്രവാദക്കേസുകള്‍ക്കും തുമ്പുണ്ടാക്കിയ കല്ല്യാണിയുടെ ഇടപെടലുകൾ ശ്രദ്ധേയമെന്നു പോലീസ് ഫയലുകളിൽ എഴുതി ചേർക്കപെട്ടതാണ്.
ഇൻസ്പെക്ടർ റാങ്കിലുള്ള നായയുടെ മരണം പൊലീസിൽ ഉണ്ടാക്കിയ സംശയങ്ങൾ ആണ് അന്വേഷണത്തിന് വഴി തിരിച്ചിരിക്കുന്നത്. വിഷം ഉള്ളിൽ ചെന്നാണ് നായ മരണപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരിക്കുന്നു സാഹചര്യത്തിലാണിത്. തുടർന്നാണ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിക്കുന്നത്. ആദ്യം പൂന്തുറ പൊലീസ് അന്വേഷണം നടത്തി വന്നിരുന്ന കേസിപ്പോൾ ക്രൈംബ്രാഞ്ചിന് വിടാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
നായയുടെ മരണത്തിനു പിറകെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. പോസ്റ്റുമോർട്ടത്തിൽ നായ മരിച്ചത് വിഷം ഉള്ളിച്ചെന്നതിനാലെന്ന സൂചനകളാണ് കിട്ടിയത്. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പൊലീസിൻ്റെ വിലയിരുത്തുന്നത്.. നായയുടെ മരണം സംബന്ധിച്ച് പൂന്തുറ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല. അതുകൊണ്ടുതന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള തീരുമാനം കൈക്കൊള്ളുകയാണ് ഉണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.
എങ്ങനെയാണ് നായയുടെ ഉള്ളിൽ വിഷം എത്തിയതെന്ന അന്വേഷണത്തിൽ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുവാനായി നായയുടെ ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നായയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി എടുത്തിട്ടുണ്ട്. പൂന്തുറ ഡോഗ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ വി ഉണ്ണിത്താൻ അടക്കം മൂന്നു പൊലീസുകാർക്കെതിരെയാണ് നടപടി എത്തിട്ടുള്ളത്.
കരുതിക്കൂട്ടി നായയെ കൊലപ്പെടുത്തിയതാണെന്ന സംശയമാണ് ഇപ്പോഴുള്ളത്. നവംബർ 20നാണ് പൊലീസിൽ ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണി ചത്തത്. എട്ടു വയസ്സായിരുന്നു നായയുടെ പ്രായം. 2015 ലാണ് പരിശീലനം കഴിഞ്ഞ് നായ പൊലീസ് സേനയുടെ ഭാഗമാവുകയായിരുന്നു. അന്നുമുതൽ നിരവധി മികവുറ്റ പ്രവർത്തനങ്ങൾ നായ കാഴ്ചവെച്ചു. അതുകൊണ്ടുതന്നെ പൊലീസ് സേനയ്ക്കുള്ളിലും പുറത്തും കല്യാണിക്ക് നിരവധി ആരാധകരുമുണ്ടായി. സ്‌നിപ്പര്‍ വിഭാഗത്തില്‍പ്പെട്ട നായയായിരുന്നു കല്യാണി. പരിശീലനം പൂര്‍ത്തിയാക്കിയ 19 നായകളില്‍ ഒന്നാമതായിരുന്നു കല്യാണിയുടെ സ്ഥാനം ഇപ്പോഴും.
സർവീസ് കാലയളവിൽ നാലു ഡ്യൂട്ടി മീറ്റുകളിലാണ് കല്യാണി പങ്കെടുത്തിരുന്നത്. അവയിലെല്ലാം മികച്ച പ്രകടനങ്ങളാണ് നടത്തിയത്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മോക് ഡ്രില്ലുകളിലും നായ പങ്കെടുക്കുകയുണ്ടായി. നിരവധി ബഹുമതികളാണ് അവളെ തേടി എത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ 2021 വര്‍ഷത്തെ എക്‌സലന്‍സ് പുരസ്‌കാരവും കല്ല്യാണിക്ക് ലഭിച്ചിരുന്നു. പത്തോളം ഗുഡ് സര്‍വീസ് എന്‍ട്രി സ്വന്തമാക്കിയ കല്യാണി വയറിലുണ്ടായിരുന്ന ട്യൂമറിനു ചികില്‍സയിലായിരുന്നു. നായയുടെ അവസാനകാലത്ത് നല്ല വേദന അനുഭവിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം നായ വേദന അനുഭവിക്കുന്നത് കണ്ടുനിൽക്കാനാകാതെ ആരെങ്കിലും വിഷം നൽകി കൊലപ്പെടുത്തിയതാണോ എന്ന സംശയമാന് ഇപ്പോൾ ബാക്കി നിൽക്കുന്നത്.