ഭജൻലാൽ ശർമ്മയെ രാജസ്ഥാന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഗനേർ നിയമസഭാ സീറ്റിൽ നിന്ന് 48,081 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിക്കുന്നത്. കോൺഗ്രസിന്റെ പുഷ്പേന്ദ്ര ഭരദ്വാജായിരുന്നു ഭജൻലാൽ ശർമ്മയുടെ എതിരാളി. രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മയുടെ പേര് നിർദ്ദേശിച്ചത് ബിജെപി നേതാവ് വസുന്ധര രാജെയാണ്.
ദിയാ കുമാരിയെയും പ്രേംചന്ദ് ബൈർവയെയും ഉപമുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്തു. എംഎൽഎ വാസുദേവ് ദേവ്‌നാനി സ്പീക്കറാകും. അജ്മീർ സ്വദേശിയായ അദ്ദേഹം മുമ്പ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗജേന്ദ്ര ഷെഖാവത്ത്, മഹന്ത് ബാലക്‌നാഥ്, ദിയാ കുമാരി, അനിത ഭാദേൽ, മഞ്ജു ബാഗ്‌മർ, അർജുൻ റാം മേഘ്‌വാൾ എന്നിവരും മത്സരാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
“രാജസ്ഥാനിലെ എല്ലാ എംഎൽഎമാരും ബിജെപിക്കൊപ്പം നിന്ന് ജനങ്ങളുടെ പ്രതീക്ഷകൾ തീർച്ചയായും നിറവേറ്റുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു” രാജസ്ഥാന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളുമായുള്ള ആദ്യ സംവാദത്തിൽ ഭജൻ ലാൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജസ്ഥാന്റെ എല്ലാ മേഖലകളിലും സമഗ്ര വികസനം ഞങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.