മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വൻ തിരിച്ചടിയാണ് വന്നിരി ക്കുന്നത്. ലഭിക്കുന്ന പുതിയ വിവരം അനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കാൻ ഇറങ്ങുമെന്ന വാർത്തയാണ് കേൾക്കുന്നത്. അത് പറഞ്ഞതാകട്ടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും. സുരേന്ദ്രൻ വെറുതെ അങ്ങനെ പറയില്ല. ഒരു സംസ്ഥാന അധ്യക്ഷൻ എങ്ങനെയാണ് വെറുതെ ഊഹാപോഹങ്ങൾ പറയുക. അതും മാതൃഭൂമി പോലൊരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഒരു പ്രെഡിക്ഷൻ പറയാൻ പറ്റില്ല.
എന്നാൽ സുരേന്ദ്രനു ഒരു ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. തനിക്ക് ലഭിച്ച ആ രഹസ്യം അത് പിണറായിക്ക് കൈമാറണം. അതിനു ഒരു അവസരമായി ആ അഭിമുഖത്തെ കണ്ടു എന്ന് മാത്രം. സുരേന്ദ്രനും മുരളീധരനും പിണറായിയുടെ പിണിയാളുകളാണെന്നത് പരസ്യമായ രഹസ്യമാണ്. ബി ജെ പി ഇക്കുറി കേരളത്തെ എത്രമാത്രം പ്രാധാന്യത്തിൽ കാണുന്നുണ്ടെന്ന് മോദി കേരളത്തിൽ മത്സരിക്കാൻ ഇറങ്ങിയേക്കും എന്ന ഒറ്റ പ്രസ്താവനയിൽ മനസിലാക്കാൻ ആർക്കും കഴിയും. അടിയന്തര സാഹചര്യം വരികയാണെങ്കിൽ മോദി തന്നെ കളത്തിലിറങ്ങും എന്നത് ബി ജെ പിയും ആർ എസ് എസ്സും ഉറപ്പിച്ചു കഴിഞ്ഞത് കൊണ്ടാണ് സുരേന്ദ്രൻ നിസംശയം പറയാൻ സാധിച്ചത്.
നിലവിൽ ശശി തരൂരാണ് തിരുവനന്തപുരം എംപി. ബിജെപി ഇക്കുറി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചിക്കുന്നതും. ഇതിനിടെയാണ് മോദി മത്സരിക്കുന്ന കാര്യം തള്ളിക്കളയാൻ സാധിക്കില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞത്. രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും മോദി വിജയിക്കും. മത്സരിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കുന്നത് കേന്ദ്ര നേതൃത്വമാണ്. രാഹുൽ ഗാന്ധിക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കിൽ ഞങ്ങൾക്ക് വന്ന് മത്സരിച്ചു കൂടെ എന്നാണ് സുരേന്ദ്രൻ ചോദിച്ചത്. കേന്ദ്ര നേതാക്കൾ കേരളത്തിൽ മത്സരത്തിനിറങ്ങുമെന്ന് ആദ്യം മുതലേ പ്രചാരണം ഉണ്ടായിരുന്നു. മാത്രമല്ല നിർമല സീതാരാമനും മോദിയും കേരളത്തിൽ മത്സരിക്കണമെന്നത് ബി ജെ പി പ്രവർത്തകരുടെ ആഗ്രഹം കൂടിയാണ്.
അവർ കളത്തിലിറങ്ങിയാൽ ഉത്തരേന്ത്യയിലെ പോലെ ഒരു തിളക്കം ബി ജെ പിക്ക് കിട്ടുമെന്ന് ബി ജെ പി പ്രവർത്തകർ പ്രതീക്ഷിക്കുന്നുണ്ട്. ബി ജെ പിക്ക് കേരളത്തിൽ വേണ്ടത്ര തിളക്കം പോരാ. ശബരിമല പോലൊരു വിഷയം വന്നപ്പോൾ അതിനെ വേണ്ട രീതിയിൽ വിനിയോഗിക്കുന്നതിനു പകരം പിണറായിക്ക് വേണ്ടി ആ വിഷയത്തെ പൊലിപ്പിക്കുകയാണ് സുരേന്ദ്രൻ അടക്കമുള്ളവർ ചെയ്തത്. അതോടെ അണികളിൽ ബി ജെ പി കേരളത്തിൽ പച്ച പിടിക്കുമെന്ന പ്രതീക്ഷ ഇല്ലാതെയായി. ശബരിമല വിഷയത്തിൽ സുരേന്ദ്രൻ ചെയ്ത കൊലച്ചതി വിശ്വാസികളുടെ പ്രതീക്ഷ അടിച്ചമർത്തിയത് പോലെയായി.
പിന്നീട് ദേശീയ നേതൃത്വവും കേരളത്തെ കുറച്ചു നാളേക്ക് അവഗണിച്ചു. തുടർന്ന് പാർട്ടിയിലും അണികളിലും ഉണർവുണ്ടായത് സുരേഷ്‌ഗോപിയുടെ വരവോടെയാണ്. ഇക്കുറിയും കേന്ദ്ര നേതൃത്വം പ്രതീക്ഷ വച്ചിരിക്കുന്നത് സുരേഷ്ഗോപിയിലാണ്. സുരേഷ്‌ഗോപിയും ശോഭ സുരേന്ദ്രനുമാണ് കേന്ദ്രനേതൃത്വം പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന വ്യക്തികൾ. അവരുടെ ആത്മവിശ്വാസം ഉയർത്തുക എന്നതും മോദി കേരളത്തിൽ മത്സരിക്കുമെന്ന തീരുമാനത്തിൽ കേന്ദ്ര നേതൃത്വം ഒളിപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നടക്കം ലോക്സഭാ സീറ്റുകൾ നേടാൻ ബിജെപി തന്ത്രങ്ങൽ മെനഞ്ഞു തുടങ്ങിയിട്ടുണ്ട്. ക്രൈസ്തവ വോട്ടുകളിൽ അടക്കം കണ്ണുവച്ചാണ് ബിജെപിയുടെ നീക്കങ്ങൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ കേരളത്തിലെത്തുകയാണ്. ജനുവരി ആദ്യവാരം നടക്കുന്ന എൻ.ഡി.എയുടെ പരിപാടിയിൽ പങ്കെടുക്കാനായാണ് മോദി എത്തുന്നത്. അദ്ദേഹത്തിന് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി. നദ്ദയും എൻ.ഡി.എയുടെ വിവിധ പ്രചാരണ പരിപാടികൾക്കായി കേരളത്തിലെത്തും. എന്തായാലും മോദി തന്നെ ഇക്കുറി കേരളത്തിൽ മത്സരത്തിന് ഇറങ്ങുകയാണെങ്കിൽ പിണറയി വിജയൻ വിയർക്കും എന്നത് ഉറപ്പാണ്.
പിണറായി വിരുദ്ധ വികാരം ഇത്തവണ സംസ്ഥാനത്ത് അലയടിക്കുന്നുണ്ട്. മന്ത്രിസഭയിലും പാർട്ടിയിലും പിണറായി വിരുദ്ധ വികാരമുണ്ട്. പലരും ഇയാളൊന്ന് ഇറങ്ങിപ്പോയിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവരാണ്. കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥിതിയിലാണ് കാര്യങ്ങൾ. ഗവർണറും പിണറായിയും തമ്മിലും പോര് മുറുകുകയാണ്. ധൂർത്തിന്റെ മേൽ ധൂർത്താണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിനെതിരെയുള്ള നീക്കങ്ങളൊന്നും പിണറായി കണ്ടില്ലെന്നും വെക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി എല്ലാ എൻ.ഡി.എ. പ്രവർത്തകരും ഇറങ്ങുമെന്നും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്ത് മതേതരത്വത്തിന്റെ പേരിൽ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുകയാണ്. ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തും. പി.സി.ജോർജ് നയിക്കുന്ന ജനപക്ഷം പാർട്ടിയെ എൻ.ഡി.എ.യിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ല. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം ചർച്ചചെയ്യും. ശിവസേന ഷിൻഡെ വിഭാഗത്തെ കേരളത്തിലെ എൻ.ഡി.എയിൽ ഉൾപ്പെടുത്താനും നീക്കമുണ്ട്.