പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രധാന നേതാക്കൾ അസൗകര്യം പറഞ്ഞു ഒഴിഞ്ഞതോടെ ലോക സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി യെ നേരിടാൻ കരുക്കൾ നീക്കാനായി ചേരാനിരുന്ന ഇന്ത്യ മുന്നണി യോഗം മാറ്റി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ആദ്യം താൻ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുന്നത്. തുടർന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഇതേ കാര്യം അറിയിക്കുകയായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരാണ് യോഗത്തിനെത്താന്‍ അസൗകര്യമുണ്ടെന്ന് തുടർന്ന് അറിയിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിലെ വസതിയിലാണ് യോഗം ചേരാൻ തീരുമാനിച്ചിരുന്നത്.
മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചതും സംസ്ഥാനത്തെ നിലവിലെ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എത്താനാവില്ലെന്നു അറിയിക്കുന്നത്. നിതീഷ് കുമാറിന് സുഖമില്ലെന്നാണ് വിവരം. മറ്റ് പ്രതിബദ്ധതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മമത ബാനര്‍ജിയും അഖിലേഷ് യാദവും പിന്മാക്കുകയായിരുന്നു.
തുടർന്ന് മുന്‍നിര നേതാക്കളൊന്നും പങ്കെടുക്കാതെ യോഗം നടത്തേണ്ടതില്ലെന്ന നിലപാടില്‍ ഇന്ത്യ മുന്നണി നേതൃത്വവും എത്തി. യോഗത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പിന്നീട് അദ്ദേഹത്തിന്റെ വിമാന ടിക്കറ്റുകള്‍ റദ്ദാക്കി. യോഗ വിവരം അറിയുന്നത് വൈകിയാണെന്നും മറ്റു പരിപാടികൾ നേരത്തെ ചാർട്ടായിക്കഴിഞ്ഞുവെന്നും പറഞ്ഞാണ് മമത യോഗത്തിൽ നിന്ന് പിന്മാറിയത്.