മുംബൈ . പരസ്യക്കരാർ ലംഘിച്ച് 158 കോടിയുടെ നഷ്ടം ഉണ്ടാക്കിയ ബൈജൂസ് ഗ്രൂപ്പിനെതിരെ കേസ് ഫയല്‍ ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. പരസ്യക്കരാറിന്റെ ഭാഗമായി നല്‍കേണ്ട 158 കോടി രൂപ അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതിയുമായി സെപ്തംബര്‍ എട്ടിനാണ് ബിസിസിഐ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (എന്‍സിഎല്‍ടി) കേസ് ഫയൽ ചെയ്യുന്നത്.
കേസില്‍ ഡിസംബര്‍ 22ന് വാദം കേള്‍ക്കാനിരിക്കുകയാണ് കോടതി. സെപ്തംബര്‍ 2019നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒപ്പോ എന്ന മൊബൈല്‍ നിര്‍മ്മാതാക്കളില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്സിയുടെ സ്പോണ്‍സര്‍ഷിപ്പ് ബൈജൂസ് ഏറ്റെടുക്കുകയായിരുന്നു. കരാർ പ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓരോ കളിയ്‌ക്കും 4.61 കോടി രൂപ വീതം ബൈജൂസ് നല്‍കണമായിരുന്നു. ഐസിസി മാച്ചുകളില്‍ 1.51 കോടി വേറെയും നല്‍കേണ്ടതുണ്ട്.. കുടിശിക വരുത്തിയ തുക മൊത്തം 158 കോടിയോളം വരും.
സാമ്പത്തിക ബാധ്യതയുള്ളതിനാല‍് ബാങ്ക് ഗ്യാരണ്ടിയില്‍ നിന്നും തുക എടുത്ത് കൊള്ളാനായിരുന്നു ബൈജൂസ് അറിയിക്കുന്നത്. ഇതോടെ കാര്യങ്ങൾ കേസിലേക്ക് നീങ്ങി. ബൈജൂസ് പിന്‍മാറിയതോടെ ബിസിസിഐ ഡ്രീം 11 എന്ന കമ്പനിയ്‌ക്ക് ടീം ജേഴ്സി നല്‍കാന്‍ തീരുമാനിച്ചു. 150 മത്സരങ്ങള്‍ക്ക് വെറും 358 കോടി രൂപയ്‌ക്കാണ് കരാര്‍ നല്‍കുന്നത്.
എന്‍ സിഎല്‍ടി മറുപടി നല്‍കാന്‍ ബൈജൂസിന് രണ്ടാഴ് സമയം നല്‍കിയിരുന്നു. ബൈജൂസ് ഗ്രൂപ്പിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ് ബിസിസിഐയുമായി കരാര്‍ ഒപ്പു വെക്കുന്നത്.. ബൈജൂസിന് ബിസിസിഐയുമായി മാത്രമല്ല, ഐസിസി, ഫിഫ എന്നീ സംഘടനകളുമായും പരസ്യപങ്കാളിത്തം ഉണ്ടായിരുന്നതാണ്. ഈ കരാറുകള്‍ പുതുക്കാന്‍ പുതിയ സാഹചര്യത്തില്‍ ബൈജൂസ് ഗ്രൂപ്പ് താല്‍പര്യം കാണിച്ചിച്ചില്ല. അതിനിടയിലാണ് കരാറില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ബിസിസിഐ കേസ് നല്‍കിയത്. ഇതിനിടെ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു എന്ന കുറ്റത്തിന് ഇഡിയും ബൈജൂസ് ഗ്രൂപ്പിനെതിരെ കേസെടുക്കുകയായിരുന്നു.