തിരുവനന്തപുരം . ശ്രീനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനും ദലിത് ചിന്തകനുമായ ഡോ. എം.കുഞ്ഞാമനെ (74) ന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് കിട്ടി. മരിക്കും മുൻപ് സുഹൃത്തുക്കളോട് വീട്ടിലെത്താൻ ആവശ്യപ്പെട്ടിരുന്ന കുഞ്ഞാമൻ ‘താന്‍ ഈ ലോകത്തുനിന്നും പോകുന്നുവെന്നും മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നും’ ആത്മഹത്യാ കുറിപ്പില്‍ എഴുതി വെച്ചിട്ടുണ്ട്.
സുഹൃത്തുക്കൾ ഞായറാഴ്ച വൈകിട്ട് ഫോൺ ചെയ്യുമ്പോൾ പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് വീട്ടിലെത്തുമ്പോഴാണ് ഊണുമുറിയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഭാര്യ ചികിത്സയുമായി ബന്ധപ്പെട്ടു മലപ്പുറത്തായിരുന്നു. കുഞ്ഞാമൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. മകൾ വിദേശത്താണ്. കുഞ്ഞാമന് ശാരീരിക അവശതകൾ ഉണ്ടായിരുന്നതായി പറയുന്നുണ്ട്.
കുഞ്ഞാമന്റെ ‘എതിർ’ എന്ന ആത്മകഥയ്ക്ക് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം കിട്ടിയിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു. കേരള സർവകലാശാലയിൽ സാമ്പത്തിക വിഭാഗത്തിൽ അധ്യാപകനായിരുന്ന കുഞ്ഞാമൻ യുജിസി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സർവകലാശാ ലയിൽനിന്നു 2006ൽ രാജിവച്ച് മഹാരാഷ്ട്രയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ അധ്യാപകനായും ജോലി നോക്കിയിരുന്നു.