ന്യൂഡല്‍ഹി . രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഉജ്വല വിജയങ്ങൾ നേടിയ സാഹചര്യത്തിൽ, അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാർട്ടി ഹാട്രിക് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
മൂന്ന് സംസ്ഥാനങ്ങളിലും മികച്ച വിജയങ്ങൾ നേടിയ സാഹചര്യ ത്തിൽ , അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാർട്ടി ഹാട്രിക് നേടുമെന്ന് മോദി പറഞ്ഞു. കുടുംബവാഴ്ചക്കും അഴിമതിക്കും പ്രീണനത്തിനും എതിരെ ഒരു സഹിഷ്ണുതയും ഇല്ലെന്ന് ജനവിധി തെളിയിച്ചിരിക്കുകയാണെന്നും, ഇന്ത്യ മുന്നോട്ട് പോകുമ്പോൾ സംസ്ഥാനങ്ങൾ മുന്നോട്ട് പോകുമെന്ന് വോട്ടർമാര്‍ക്ക് അറിയാമെന്നും മോദി പറഞ്ഞു. രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ബി ജെ പി ഭരണത്തിലൂടെ ഗുണം ലഭിക്കും. അതിനാലാണ് വോട്ടർമാര്‍ ബിജെപിയെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നത് – മോദി പറഞ്ഞു.
‘രാജ്യത്തെ ദുർബലപ്പെടുത്താനുള്ള ദേശവിരുദ്ധ ഘടകങ്ങളെയും ആശയങ്ങളെയും ശക്തിപ്പെടുത്തുന്ന രാഷ്ട്രീയം നിർത്തുക’ എന്നാണു മോദി പ്രതിപക്ഷ പാർട്ടികളോട് പറഞ്ഞത്. സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ച പ്രധാനമന്ത്രി, ബിജെപിയുടെ സർക്കാർ രാജ്യത്ത് ആരംഭിച്ച അഴിമതിക്കെതിരെയുള്ള പ്രചാരണത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്നും പറയുകയുണ്ടായി.
‘ഇന്ന് ആത്മനിർഭർ ഭാരത് എന്ന പ്രമേയം വിജയിച്ചു. ദരിദ്രർക്ക് മുൻഗണന എന്ന ആശയം വിജയിച്ചു. രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനം എന്ന ആശയം വിജയിച്ചു. ഇന്നത്തെ വിജയം ചരിത്രപരവും അഭൂതപൂർവവുമാണ്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയം വിജയിച്ചിരിക്കുന്നു’ മോദി പറഞ്ഞു.
എന്റെ മുന്നിൽ നാല് ജാതികളാണുള്ളത്, സ്ത്രീ, യുവാക്കൾ, കർഷകർ, ദരിദ്രർ. ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ശ്രമങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നടന്നു. ഓരോ പാവപ്പെട്ടവനും ഇന്ന് പറയുന്നത് താൻ വിജയിച്ചെന്നാണ്. ഓരോ പാവപ്പെട്ടവന്റെയും മനസ്സിൽ താൻ വിജയിച്ചുവെന്ന തോന്നലാണ്. ഓരോ കർഷകനും ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് പറയുന്നു. ഇന്ന് ഓരോ ആദിവാസി സഹോദരനും സഹോദരിയും സന്തോഷത്തിലാണ് – മോദി പറഞ്ഞു.