ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേൽ. ഇക്കാര്യത്തിൽ അവരെ തടയാൻ ആർക്കും കഴിയില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് പറഞ്ഞതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹുവുമായി ജറുസലേമിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ യുഎസ് ഉദ്യോഗസ്ഥൻ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘ഹമാസിനെ നശിപ്പിക്കുമെന്ന് ഞങ്ങൾ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഒന്നും ഞങ്ങളെ തടയില്ല’. നെതന്യാഹുവിനെ ഉദ്ധരിച്ച് വാർത്താ സൈറ്റായ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ജറുസലേമിൽ മൂന്ന് പേരെ രണ്ട് ഹമാസ് ഭീകരർ കൊലപ്പെടുത്തിയതിന് പിറകെയായിരുന്നു ഇവരുടെ കൂടിക്കാഴ്ച നടക്കുന്നത്. വെടിവെപ്പിൽ എട്ട് പേർക്ക് പരിക്കുണ്ട്. ഹമാസിന്റെ തടവിൽ കഴിയുന്ന ബാക്കിയുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തുടർന്ന് ഒരു പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.
തെക്കൻ ഗാസയിലെ ഏതെങ്കിലും സൈനിക പ്രവർത്തനങ്ങൾക്ക് മുമ്പ് അവിടെ മാനുഷികവും സിവിലിയൻ സംരക്ഷണവും ഉറപ്പാക്കണമെന്ന് ആന്റണി ബ്ലിങ്കെൻപ്പറഞ്ഞു. വെസ്റ്റ്ബാങ്കിൽ പലസ്തീനികൾക്കെതിരായ അക്രമത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഇസ്രായേൽ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നത് ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ സംസാരിക്കുകയുണ്ടായി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും രാജ്യത്തെ യുദ്ധ മന്ത്രിസഭയുമായും കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി തീവ്രവാദ അക്രമങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തോടുള്ള യുഎസിന്റെ പിന്തുണ ബ്ലിങ്കെൻ വീണ്ടും സ്ഥിരീകരിച്ചു.
ഇസ്രയേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ തുടരുന്നതിനിടെയാണ് ജറുസലേമിൽ ഭീകരാക്രമണമുണ്ടാ യിരിക്കുന്നത്. രണ്ട് അക്രമികൾ നടത്തിയ വെടിവെപ്പിൽ മൂന്ന് ഇസ്രയേൽ പൗരന്മാർ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. വെയ്സ്മാൻ സ്ട്രീറ്റിലെത്തിയ രണ്ട് പലസ്തീൻ അക്രമികൾ വാഹനത്തിൽ നിന്ന് ഇറങ്ങി വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ടുകൾ പറയുന്നത്. എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 7.40നായിരുന്നു ഭീകരാക്രമണമെന്നാണ് പോലീസ് പറയുന്നത്.
ഡ്യൂട്ടിയിലില്ലാത്ത രണ്ട് സൈനികരും സായുധരായ ഒരു സിവിലിയനും ഉടൻ തന്നെ അക്രമികൾക്ക് നേരെ വെടിയുതിർത്തു. ഇതിൽ രണ്ട് ഭീകരരും കൊല്ലപ്പെട്ടുണ്ട്. ഈ ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചിലർ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ പെട്ടെന്ന് രണ്ട് അക്രമികൾ വന്ന് വെടിവയ്ക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാവുന്നതാണ്.
മുറാദ് നാംർ (38), ഇബ്രാഹിം നാംർ (30) എന്നിവരാണ് അക്രമികളെന്ന് ഇസ്രയേൽ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ഹമാസുമായി ബന്ധമുള്ളവരും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് നേരത്തെയും ജയിൽ ശിക്ഷ അനുഭവിച്ചവരുമാണ്.. 2010നും 2020നും ഇടയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് മുറാദ് നിരവധി തവണ ജയിലിൽ കിടന്നിട്ടുണ്ട്. അതേ സമയം ഇബ്രാഹിം 2014ൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.