ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ 17 ദിവസമായി കുടുങ്ങി കിടന്ന 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. പുറത്തെത്തിച്ച വർക്കായി അടിയന്തര ചികിത്സാ സൗകര്യം തുരങ്കത്തിനുള്ളില്‍ തന്നെ ഒരുക്കിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിക ളിലേക്ക് എത്തിക്കാൻ തുരങ്കത്തിന് പുറത്ത് ഡോക്ടര്‍മാരും ആംബുലന്‍സുകളും തയ്യാറായിരുന്നു. സമീപത്തെ ആശുപത്രികളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇവരെ പുറത്തെത്തിക്കാൻ ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) മൂന്ന് ടീമുകൾ തുരങ്കത്തിനുള്ളിലേക്ക് പോവുകയാണ് ഉണ്ടായത്.
തൊഴിലാളികളെ തുരങ്കത്തില്‍ നിന്ന് പുറത്തെഎത്തിയ ഉടൻ അവരെ നേരിട്ട് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. തൊഴിലാളികളുടെ കുടുംബങ്ങളും തുരങ്കത്തിന് സമീപത്ത് കാത്ത് നിന്നിരുന്നു.ചെറിയ ഇരുമ്പ് സ്‌ട്രെച്ചര്‍ അകത്തേക്ക് അയച്ച് തൊഴിലാളികളെ അതില്‍ ഇരുത്തി ഓരോരുത്തരെയായി പുറത്തെത്തിക്കുകയാണ് ചെയ്തത്.. തുരങ്കത്തിനുള്ളില്‍ 800 എംഎം വ്യാസമുള്ള പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. പൈപ്പുകളിലൂടെയാണ് എന്‍ഡിആര്‍എഫ് സംഘം തൊഴിലാളികളിലേക്ക് എത്തുന്നത്. പൈപ്പ് വഴി തൊഴിലാളികളെ പുറത്തെടുക്കാന്‍ ഈ സംഘം സഹായിച്ചു.
തുരങ്കത്തിനുള്ളില്‍ നിന്ന് ഒഴിപ്പിച്ച തൊഴിലാളികളുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സഹമന്ത്രി ജനറല്‍ (റിട്ട) വി കെ സിങ്ങും ഒപ്പമുണ്ടായിരുന്നു. തൊഴിലാളികളുടെയും രക്ഷാപ്രവര്‍ത്തകരുടെയും ധൈര്യത്തെ ധാമി അഭിനന്ദിച്ചു. പുറത്തേക്ക് കൊണ്ടുപോകുന്ന തൊഴിലാളികളുടെ ബന്ധുക്കളും തുരങ്കത്തിലുണ്ട്.
തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാൻ റാറ്റ്-ഹോൾ ഖനന വിദഗ്ധരുടെ ഒരു സംഘം രണ്ടു ദിവസങ്ങളായി മാനുവൽ ഡ്രില്ലിംഗ് നടത്തുകയായിരുന്നു. തുരങ്കത്തിന്റെ തകർന്ന ഭാഗത്തിന്റെ അവസാനത്തെ 12 മീറ്റർ ഭാഗത്തെ അവശിഷ്ടങ്ങളിലൂടെ മാനുവൽ ഡ്രില്ലിങ് നടത്താൻ 12 റാറ്റ്-ഹോൾ ഖനന വിദഗ്ധരാണ് ഉണ്ടായിരുന്നത്. പൈപ്പിൽ കുടുങ്ങിയിരുന്ന ഓഗർ യന്ത്രത്തിൻറെ ഭാഗങ്ങൾ പൂർണമായും നീക്കിയിട്ടുണ്ട്. പൈപ്പിൽ തൊഴിലാളികൾ കയറിയാണ് തുരന്നത്. ഈ ജോലികൾ വിലയിരുത്താൻ വിദേശ സാങ്കേതിക വിദഗ്ധരടക്കം സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇക്കാര്യം ഉത്തരാഖണ്ഡ് സർക്കാരിന്റെ നോഡൽ ഓഫീസർ നീരജ് ഖൈർവാൾ സ്ഥിരീകരിക്കുകയുണ്ടായി.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ്എസ് സന്ധു എന്നിവർ തിങ്കളാഴ്ച സിൽക്യാര സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തുകയുണ്ടായി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളോട് മിശ്ര സംസാരിച്ചു. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്നും അവരെ സമാധാനിപ്പിച്ചു. തുരങ്കത്തിൽ കുടുങ്ങിപ്പോയ തൊഴിലാളികൾക്ക് പുറത്തുള്ള ആളുകളുമായി സംസാരിക്കാൻ സഹായിക്കുന്നതിന് പൈപ്പ് വഴി ഒരു മൈക്ക് നൽകിയിട്ടുണ്ടായിരുന്നു. രക്ഷാപ്രവർത്തന സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്ന ഡോക്ടർമാരുടെ സംഘം, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ദിവസത്തിൽ രണ്ടുതവണ ബന്ധപ്പെടുന്നു ണ്ടായിരുന്നു.