സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പ്രതികളായ നാഷണൽ ഹെറാൾഡ് കേസിൽ 751.9 കോടിയുടെ സ്വത്തുകൾ കണ്ടുകെട്ടി ഇഡി. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെയും യംഗ് ഇന്ത്യന്റെയും 661.69 കോടിയുടെ സ്വത്തുകളും 90.21 കോടിയുടെ ഇക്വിറ്റി ഷെയറുകളിലെ നിക്ഷേപവുമാണ് ഇ ഡി കണ്ടുകെട്ടിയിട്ടുള്ളത്.
ഡൽഹി, മുംബൈ, ലഖ്‌നൗ തുടങ്ങി ഇന്ത്യയിലെ പല നഗരങ്ങളിലുമുള്ള സ്വത്തുവകകൾ കണ്ടുകെട്ടിയവയിൽ പെടും. എന്നാൽ തെരഞ്ഞെടുപ്പ് തോൽവി ഭയന്നുള്ള നീക്കമാണിതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് മുന്നേറ്റം തടയാനാകില്ലെന്നും അഭിഷേക് മനു സിങ്‌വി പറഞ്ഞിട്ടുണ്ട്.
2014ലാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്. 2012ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, അന്തരിച്ച മോത്തിലാല്‍ വോറ, സാം പിട്രോഡ എന്നിവര്‍ക്ക് എതിരെകേസ് ഫയല്‍ ചെയ്തത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായിരുന്ന, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള ദി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് – എജെഎൽ എന്ന കമ്പനിയെ യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന കമ്പനി വഴി തട്ടിയെടുക്കുകയായിരുന്നു.
കോൺഗ്രസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിലും യങ് ഇന്ത്യൻസിലും ഇഡി റെയ്ഡ് നടത്തിയ പിറകെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 751.9 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. 2014ൽ ലഭിച്ച പരാതിയെ തുടർന്നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിക്കുന്നത്.
കേസിൽ യങ് ഇന്ത്യൻ ഉൾപ്പെടെ ഏഴ് പ്രതികളുണ്ടെന്ന് ഡൽഹി കോടതി വിലയിരുത്തിയിരുന്നു. ക്രിമിനൽ വിശ്വാസ ലംഘനം, വഞ്ചന, സത്യസന്ധമല്ലാത്ത സ്വത്ത് വിനിയോഗം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയതായും കണ്ടെത്തുകയായിരുന്നു.
എജെഎല്ലിന്റെ നൂറുകണക്കിന് കോടികളുടെ സ്വത്തുക്കൾ യങ് ഇന്ത്യൻ വഴി സ്വന്തമാക്കാൻ ഗൂഢാലോചന നടന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ഇളവ് നിരക്കിൽ ഭൂമി ലഭിച്ചിരുന്ന എജെഎൽ, 2008-ൽ പ്രവർത്തനം അവസാനിപ്പിക്കുകയും വാണിജ്യ ആവശ്യങ്ങൾക്കായി വസ്തുവകകൾ ഉപയോഗിക്കുകയും ചെയ്തത്തിൽ പിന്നെയായിരുന്നു നടപടികൾ.