അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്ത മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമു കൾക്ക് എതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. അശ്ലീല ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നോട്ടീസ് അയച്ചു. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്‌സ്, ബേശരംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രലയം നോട്ടീസ് നൽകിയിട്ടുള്ളത്. ഇതിനു പിറകെ ഈ ഉള്ളടക്കങ്ങൾ കമ്പനി നീക്കം ചെയ്യുകയും ചെയ്യുകയും ഉണ്ടായി.
ഹണ്ടേഴ്‌സ്, ബേശരംസ്, പ്രൈം പ്ലേ എന്നീ മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളും രജിസ്റ്റർ ചെയ്യാത്തവയാണ്. അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്ന ഐ.ടി. നിയമത്തിലെ 67, 67 എ വകുപ്പുകൾ പ്രകാരമായിരുന്നു നടപടി എടുത്തത്. നിയമമുണ്ടെങ്കിലും ഒ.ടി.ടി.കളിലെ ഉള്ളടക്കത്തിന്റെ പേരിൽ നടപടി സ്വീകരിക്കുന്നത് രാജ്യത്ത് ഇത് ആദ്യം. ഒ.ടി.ടി. രംഗത്ത് വെബ് സീരീസുകളായും മറ്റും ഒട്ടേറെ അശ്ലീല ഉള്ളടക്കങ്ങൾ പുറത്തിറങ്ങുന്നുണ്ടെന്ന് മന്ത്രാലത്തിന് പരാതികൾ കിട്ടിയിരുന്നു.
പത്ത് ലക്ഷം രൂപ പിഴയും ഏഴ് വർഷം വരെ തടവും ചുമത്താൻ വ്യവസ്ഥയുള്ള വകുപ്പുകളാണ് ഐടി നിയമത്തിലെ 67,67 എ എന്ന നിയമങ്ങൾ. നിയമം പാലിക്കുമെന്ന് ഉറപ്പാക്കാൻ പ്ലാറ്റ്‌ഫോമുകളെ കേന്ദ്ര വാർത്താ വിതരണ മന്ത്രലയം തുടർന്ന് നിരീക്ഷിക്കും. രാജ്യത്താകെ 57 ഒടിടി പ്ലാറ്റ്‌ഫോമുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന ഒ.ടി.ടി.കളിലാണ് അശ്ലീല ഉള്ളടക്കങ്ങൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു വരുന്നത്.