തിരുവനന്തപുരം . വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും ആളുകള്‍ ജോലിക്കായി വിദേശത്തേക്ക് പോകുമ്പോള്‍, അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനമെന്ന് നടി ശോഭന. ‘വര്‍ഷങ്ങളായി കേരളത്തിൽ നിന്ന് ധാരാളം പേർ വിദേശത്തേക്ക് തൊഴിൽ തേടി പോയിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്രയും ആള്‍ക്കാർ പ്രത്യേകിച്ച് കേരളത്തില്‍ നിന്നും ഇങ്ങനെ കൂട്ടപ്രയാണം നടത്തേടി വരുന്നു? ശോഭന ചോദിച്ചു. മോദിയുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റുന്നവരാണ് കേരളത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെന്നും കാട്ടാക്കടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് വേദിയില്‍ സംസാരിക്കുകയായിരുന്നു ശോഭന.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി പ്രചാരണ വേദിയിൽ സംസാരിച്ച് നടി ശോഭന. മോദിജിയുടെ ലീഡര്‍ഷിപ്പില്‍ ഇംപോസ്സിബിള്‍ ആയ പലതും പോസ്സിബിള്‍ ആയിട്ടുണ്ട്. അതിന്റെ തെളിവാണ് രണ്ടാം ഇന്നിങ്‌സിലും മോദി ക്യാപ്റ്റനായി തുടരുന്നത്.’ ‘ഇപ്പോള്‍ ഇതു മൂന്നാം ഇന്നിങ്‌സിന് സമയമായി. അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം യുവാക്കള്‍ക്ക് സ്‌കില്‍ ഡെവലപ്പ്‌മെന്റ്, അതായത് പ്ലസ് ടു പാസ്സായവര്‍ക്ക് പോലും ജോലി കിട്ടുമെന്ന ഗ്യാരണ്ടി. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന് വേണ്ടിയുള്ള പ്രോജക്ട്. കടല്‍ക്ഷോഭം കാരണം പലര്‍ക്കും ജോലിക്ക് പോകാന്‍ പറ്റുന്നില്ല. അതുകൊണ്ട് കടല്‍ഭിത്തി നിര്‍മ്മിക്കാനുള്ള പ്രോജക്ട് ആണത്. ആരോഗ്യ ടൂറിസത്തിന് പറ്റിയ സ്ഥലമാണ് തിരുവനന്തപുരമെന്നും’ ശോഭന പറഞ്ഞു.
‘ഇന്ന് എന്റെ ചില അഭിപ്രായങ്ങളാണ് നിങ്ങളോട് എനിക്ക് പങ്കുവയ്ക്കാനുള്ളത്. പക്ഷേ പല കാര്യങ്ങളും നിങ്ങൾക്കാണ് അറിയുന്നത്. അതുകൊണ്ട് തന്നെ തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്. ഒരു കേരളീയൻ എന്ന അർത്ഥത്തിൽ എല്ലാ തലത്തിലുമുള്ള നേട്ടവും ഈ നാടിന് ലഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അത്രേയുള്ളൂ’ ശോഭന പറഞ്ഞു.
‘കേരളത്തിന്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഭൂരിപക്ഷം ആൾക്കാരും ഇന്റലിജൻഡ് ആണ്, വിദ്യാസമ്പന്നരാണ്, ബുദ്ധിജീവികളാണ്. അതുകൊണ്ട് ഒരു പരിധിവരെ എല്ലാവർക്കും അവരവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഒരു കഴിവുണ്ട്. ഉദാഹരണത്തിന് വർഷങ്ങളായി ഇവിടെ നിന്ന് ആളുകൾ വിദേശത്തേക്ക് പോയി കൊണ്ടിരിക്കുകയാണ്’ താരം പറയുന്നു. ‘എന്തുകൊണ്ട്, ഇത്രയും അധികം ആളുകൾ അതും കേരളത്തിൽ നിന്ന് പോവുന്നു. ഇത്രയധികം മസ്‌തിഷ്‌ക ചോർച്ച, തൊഴിൽ ശേഷിയുടെ ചോർച്ച എങ്ങനെ ഉണ്ടാവുന്നു. ഇവർ ഇത്രയധികം പേർ പുറത്തുപോയി ജോലി എടുത്ത് പണം ഇങ്ങോട്ട് അയക്കുന്നു. അതൊരു തരത്തിൽ പ്രശ്‌ന പരിഹാരം തന്നെ ആണെന്നും’ ശോഭന പറഞ്ഞു.