തിരുവനന്തപുരം . നടു റോഡിൽ കാര്‍ കുറുകെ ഇട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഷയത്തില്‍ കെഎസ്ആർടിസി ഡ്രൈവർക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു. ‘സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുള്ളത്.
മേയറുടെ വാഹനം ബസിന് കുറുകെ ഇട്ടു സിനിമാസ്റ്റൈലിനെ വെല്ലും വിധം നിർത്തിയിട്ടിരിക്കുന്ന ചിത്രം ഉൾപ്പെടെയാണ് ജോയ് മാത്യു പങ്കുവച്ചിരിക്കുന്നത്. അർദ്ധരാത്രി യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആർടിസി ബസിനെ തടഞ്ഞുനിർത്തി നടുറോഡിൽ വാക്കേറ്റമുണ്ടാക്കിയ മേയർ അധികാര ദുർവിനിയോഗം നടത്തിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണിത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആര്യാ രാജേന്ദ്രന്റെ വാദങ്ങൾ എല്ലാം വ്യാജമാണെന്നു തെളിഞ്ഞിട്ടും ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസെടുക്കാൻ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല.
തിരുവനന്തപുരത്തെ പാളയം സാഫല്യം കോപ്ലംക്സിന് മുന്നിലുള്ള സിഗ്നലിൽ വച്ചായിരുന്നു വിവാദമായിരിക്കുന്ന സംഭവം ഉണ്ടാവുന്നത്. കെഎസ്ആർടിസി ബസിന് കുറുകെ കാർ നിർത്തിയിട്ട് മേയറും സംഘവും പുറത്തിറങ്ങി ബസ് ഡ്രൈവറോട് മോശമായി പെരുമാറുകയാണ് ഉണ്ടായത്. ബസ് യാത്ര തടഞ്ഞ് മേയർ നടത്തിയ വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു.
സംഭവത്തിൽ മേയർക്കെതിരെ വിമർശനങ്ങൾ കടുത്തതോടെ ഡ്രൈവർ യദുവിനെ പ്രതികാര നടപടി എന്നോണം സർവീസിൽ നിന്ന് മാറ്റിനിർത്താനാണ് എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് ഷാജി നിർദേശിച്ചിട്ടുള്ളത്. അധികാരവും ഭരണ സ്വാധീനവും ഉണ്ടെങ്കിൽ നടു റോഡിൽ ഒരു മേയർക്ക് എന്തും ആകാമെന്നതിന്റെ തെളിവ് കൂടിയാണിത്. യദു നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ് കുച്ചിപ്പുടി കളിക്കുകയാണ്.