ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണചൂട് കനക്കുമ്പോൾ തന്റെ പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ച് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മുരുകൻ കാട്ടാക്കട എഴുതിയ കവിതയുടെ വരികൾ കൂടെ രമ്യ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
രമ്യയുടെ കുറിപ്പ് ഇങ്ങനെ : “മനുഷ്യനാകണം.. മനുഷ്യനാകണം.. ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ..നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം..”പഴയ കാലത്തെ നല്ല കമ്മ്യൂണിസ്റ്റുകളെ ഓർത്തുപോയി..” എന്നായിരുന്നു രമ്യ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. വാക്കുകളിൽ മധുരം പുരട്ടി വോട്ട് നേടി അധികാരത്തിൽ വന്നിട്ട് പ്രവർത്തിയോടടുക്കുമ്പോൾ വോട്ട് തന്ന പാവങ്ങളെ പുറംകാൽ കൊണ്ട് തൊഴിച്ചു മുന്നേറുന്ന കമ്മിക്കൂട്ടങ്ങൾക്ക് തക്ക മറുപടി തന്നെയാണ് രമ്യ നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അങ്കക്കളത്തിൽ എതിർസ്ഥാനാര്ഥിയുടെ ചിത്രം ഇരുട്ടിന്റെ മറപറ്റി അഗ്നിക്കിരയാക്കിയ നെറികെട്ട രാഷ്ട്രീയക്കളിക്ക് ബാക്ക് ഗ്രൗണ്ട് പാടാൻ പറ്റിയ പാട്ട് തന്നെ. ‘മനുഷ്യനാകണം മനുഷ്യനാകണം’.
‘നമ്മളു കൊയ്യും വയലെല്ലാം –
നമ്മുടെതാകും പൈങ്കിളിയേ -‘
എന്ന് പാടി പാവം ജനങ്ങളെ വഞ്ചിച്ച് ‘വയലും. നെല്ലും, വൈക്കോലുപോലും നേതാക്കൾ കൊണ്ട് പോയി സമ്പന്നരായ കമ്യൂണിസ്റ്റ് നേതാക്കളോട് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല മറുപടി തന്നെയാണ് ഇത്. തെഴിലാളി വർഗത്തിന്റെ പാർട്ടി എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞു പറ്റിച്ച പാവം തൊഴിലാളികൾ ഇന്നും ജീവിക്കാൻ കഷ്ടപ്പെടുന്നു.” നേതാക്കളുടെ ഭാര്യമാർക്കും വേണ്ടപ്പെട്ടവർക്കെല്ലാം സർക്കാർ ജോലിയും … പഠിച്ച് PSC എഴുതി പാസായ യുവാക്കളും യുവതികളും തെരുവിൽ തൊഴിലിനായി ഈ ഭരണകൂടത്തോട് യാചിക്കുന്നു. അപ്പോഴും നേതാക്കന്മാർ തിന്നു മുടിച്ച് കുംഭ വീർപ്പിച്ച് മക്കളും കൊച്ചുമക്കളും അടങ്ങിയ സ്വന്തം കുടുംബത്തിന് തലമുറകളോളം സുഭിക്ഷമായി ജീവിക്കാനുള്ളതെല്ലാം സ്വരുക്കൂട്ടി വെയ്ക്കുന്നു. എന്നിട്ട് ഒരുളുപ്പുമില്ലാതെ വീണ്ടും പാടുന്നു മനുഷ്യനാകണം മനുഷ്യനാകണം.
ഇതാണോ ജനങ്ങൾ ആഗ്രഹിച്ച ഭരണം. ??? കാലം മാപ്പ് തരില്ല. അതേസമയം എതിർക്കുന്നവന്റെ നെഞ്ചിൽ കടാര കുത്തിയിറക്കാൻ മടിക്കാത്ത കൂട്ടർ രമ്യ എന്ന എതിരാളിയുടെ കേവലമൊരു ഫ്ലെക്സ് ബോര്ഡാല്ലേ കത്തിച്ചുള്ളു എന്ന് സമാധാനിക്കാം. മനുഷ്യനാകണം എന്ന് പാടുന്നവന്റെ മനുഷ്യത്വമില്ലായ്മ എതിർസ്ഥാനാര്ഥിയുടെ ചിത്രം കത്തിയെരിയുന്നത് കണ്ട് തൃപ്തി കണ്ടെത്തുമെങ്കിൽ ആയിക്കോട്ടെ എന്ന് വെയ്ക്കാം. എന്തായാലും ചെയ്ത പ്രവർത്തിക്കു മാന്യമായും മൂർച്ചയോടും കൂട്ടി അക്ഷരങ്ങൾ കൊണ്ട് മറുപടി കൊടുത്ത ആലത്തൂരിന്റെ പെങ്ങളൂട്ടി അഭിനന്ദനമർഹിക്കുന്നു.
ഇടതുകോട്ട എന്ന വിശേഷണമുണ്ടായിരുന്ന ലോക്സഭ മണ്ഡലമായിരുന്ന ആലത്തൂർ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിലൂടെയാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഇത്തവണ എങ്ങനെയും ആലത്തൂർ തിരിച്ചുപിടിക്കാന്‍ സിപിഎം ഒരു മന്ത്രിയെ തന്നെ സ്ഥാനാർഥിയായി ഇറക്കിയിരിക്കുകയാണ്. പ്രതീകാത്മക കുഴിമാടം ഒരുക്കിയ പ്രശ്നത്തില്‍ എസ്എഫ്ഐയുമായി ഏറ്റുമുട്ടിയ വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പലിനെ സ്ഥാനാർഥിയാക്കിയാണ് ബിജെപി ആലത്തൂരിലെ സർപ്രൈസ് പൊളിച്ചിരിക്കുന്നത്.
2009ല്‍ 20,960 വോട്ടിനും 2014ല്‍ 37,312 വോട്ടുകള്‍ക്കും സിപിഎമ്മിലെ പി കെ ബിജു വിജയിച്ച ലോക്സഭ മണ്ഡലമാണ് ആലത്തൂർ. എന്നാല്‍ വിവാദങ്ങള്‍ നിറഞ്ഞ 2019 തെരഞ്ഞെടുപ്പില്‍ പി കെ ബിജുവിനെ ആലത്തൂർ കയ്യൊഴിഞ്ഞു. യാതൊരു ആശങ്കകളുമില്ലാതെ ജയിച്ച രമ്യ ഹരിദാസ് 1,58,968 വോട്ടുകളുമായി മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് പേരിലാക്കിയത്. 10,19,376 സമ്മതിദായകർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസ് 533,815 വോട്ടുകള്‍ നേടി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം നേതാവും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍ രമ്യ ഹരിദാസിനെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരായ വിധിയെഴുത്ത് കൂടിയായി 2019ലെ ആലത്തൂർ ഫലം.കൈവിട്ട ആലത്തൂർ തിരിച്ചുപിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് സിപിഎം 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തെ അഭിമുഖീകരിക്കുന്നത്. ഇതിനായി മന്ത്രിസഭയിലെ സൗമ്യ മുഖവും പാർട്ടി പ്രവർത്തകർക്കും അണികള്‍ക്കുമിടയില്‍ നിർണായക സ്വാധീനവുമുള്ള കെ രാധാകൃഷ്ണനെ തന്നെ കളത്തിലിറക്കി. എല്ലാ അർത്ഥത്തിലും ആലത്തൂരിൽ ഇക്കുറി പോരാട്ടം കനക്കും.
അതേസമയം, ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ് ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടി മത്സരിക്കുകയാണെന്ന് രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോ ഇടതുപക്ഷത്തി ന്‍റെ ചിഹ്നം നഷ്ടമാകും എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും എങ്ങനെ ഇടതുപക്ഷത്തിന് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ മനസ്സ് വരുന്നു എന്നും അദ്ദേഹം ചോദിച്ചു. ചിറയിൻകീഴ് റോയൽ ഗ്രീനിൽ വച്ച് നടന്ന യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം യു ഡി എഫ് ചെയർമാൻ ജെഫേർസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്, കരകുളം കൃഷ്ണപിള്ള, തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.