സ്വന്തം മകൻ ചത്തുകിട്ടിയാൽ മതിയെന്ന് പറയുന്ന കലാമണ്ഡലം സത്യഭാമയുടേതെന്നു പറയപ്പെടുന്ന ഒരു ഓഡിയോ സന്ദേശമാണ് ഇപ്പോൾ വൈറലാവുന്നത്. ഒറ്റമകൻ അനൂപിനെക്കൊണ്ട് ജീവിക്കാൻ വയ്യാത്ത അവസ്ഥയാണെന്നും അവൻ മുഴുക്കുടിയനാണെന്നും സത്യഭാമ ഈ ഓഡിയോയിൽ പറയുന്നുണ്ട്.
ആർ എൽ വി രാമകൃഷ്ണനെതിരെ വിവാദ പരാമർശം നടത്തിയ സത്യഭാമയ്ക്കെതിരെ ഇതിനോടകം മനുഷ്യാവകാശ കമ്മീഷനടക്കം കേസ് എടുത്തിട്ടുണ്ട്. മരുമകൾ ഇവർക്കും മരുമകനുമെതിരെ കൊടുത്ത സ്ത്രീധന പീഡന കേസും ഇതിനൊപ്പം വീണ്ടും ചർച്ചയാവുകയുണ്ടായി. സത്യഭാമയുടെ മകന്‍റെ ഭാര്യയുടെ പരാതിയില്‍ 2022ല്‍ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.
സത്യഭാമ മാനസിക-ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതിക്കാരി ആരോപിക്കുന്നു. 2022 സെപ്റ്റംബറിലാണ് പരാതിക്കാരിയും സത്യഭാമയുടെ മകനും വിവാഹിതരാകുന്നത്. വിവാഹസമയത്ത് സ്ത്രീധനമായി നല്‍കിയ 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പത്തുലക്ഷം രൂപ മാതാപിതാക്കളില്‍ നിന്നു വാങ്ങി കൊണ്ടുവരണമെന്നും ഒപ്പം പരാതിക്കാരിയുടെ വീടും സ്ഥലവും മകന്‍റെ പേരില്‍ എഴുതി നല്‍കണമെന്നും നിരന്തരം ആവശ്യപ്പെട്ടു. വീട് എഴുതി നല്‍കിയ ശേഷം മാത്രം തിരികെ വീട്ടിലേക്ക് വന്നാല്‍ മതിയെന്നു പറഞ്ഞ് വീട്ടില്‍ കൊണ്ടുവിട്ടു. മാതാപിതാക്കളോടൊപ്പം തിരികെയെത്തിയ പരാതിക്കാരിയുടെ താലി വലിച്ചു പൊട്ടിക്കുകയും മുഖത്ത് കൈ ചുരുട്ടി ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൂടെ വന്ന മാതാപിതാക്കളെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് പരാതിയില്‍ ആരോപിക്കുന്നത്. തുടര്‍ന്ന് സത്യഭാമയ്ക്കും മകനുമെതിരെ കേസെടുക്കുകയായിരുന്നു. ഇപ്പോഴിതാ ഈ മകനെതിരെ സത്യഭാമ തന്നെ പറയുന്ന കാര്യങ്ങൾ കൂടി പുറത്ത് വന്നതോടെ കാര്യങ്ങൾ വീണ്ടും കൈവിട്ടുപോകുകയാണ്.