അന്നന്നത്തെ ചെലവ് കഴിക്കാൻ കഷ്ടപ്പെടുകയാണ് പിണറായി സർക്കാർ. അഷ്ടിക്ക് വകയില്ല എന്നത് പച്ച പരമാർത്ഥം. അതിനിടയിലാണ് തിരഞ്ഞെടുപ്പ് വരുന്നത്. മോങ്ങാനിരുന്ന എന്തിന്റെയോ തലയിൽ തേങ്ങാ വീണ മട്ടായില്ലേ കാര്യങ്ങൾ. പിണറായിയേയും സർക്കാരിനെയും പിണറായിസത്തെയും വെല്ലുവിളിച്ചു കൊണ്ടാണ് കാര്യങ്ങൾ കടന്നു പോകുന്നത്. തിരഞ്ഞെടുപ്പിൽ എങ്ങനെയും ജയിക്കാൻ വേണ്ടിയാണ് പ്രഗത്ഭരെ മാത്രം ഇറക്കിയത്.
വടകരയിൽ കെ കെ ഷൈലജയെ ഇറക്കിയത് മാത്രം ചിന്തിച്ചു നോക്കിയാൽ മതി. ആദ്യം അവിടെ എതിർഭാഗത്ത് നിന്നത് കെ മുരളീധരൻ ആയിരുന്നു. പിന്നീടാണ് കാര്യങ്ങൾ പെട്ടന്ന് തകിടം മറിയുകയും ഷാഫി പറമ്പിൽ അവിടെ വരുന്നതും മുരളീധരൻ തൃശ്ശൂരിലേക്ക് വരുന്നതും. അതിനു കാരണമായത് പദ്മജയുടെ BJP പ്രവേശനം ആണ്. പറഞ്ഞു വന്നത് അതൊന്നുമല്ല. ഇതിനിടെ ട്വന്റി ട്വന്റി പിണറായിക്ക് വലിയ തലവേദന ആകുന്നുണ്ട് എന്നതാണ്. കരണം വമ്പൻ വാഗ്ദാനങ്ങൾ ആണ് ട്വന്റി ട്വന്റി മുന്നോട്ട് വയ്ക്കുന്നത്. ഈ വാഗ്ദാനങ്ങൾ കണ്ട പിണറായിക്ക് ഹാലിളകി എന്നതാണ് വാസ്തവം. പത്തിന്റെ പൈസ കിട്ടാനില്ലാത്ത സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ എല്ലാം താറുമാറായി ഇരിക്കുമ്പോഴാണ് ഈ വാഗ്ദാനം. കിറ്റെക്സ് സാബു പറഞ്ഞാൽ അത് നടപ്പാക്കിയിരിക്കും എന്നത് പിണറായിക്ക് നന്നായിട്ടറിയാം. കാരണം കിഴക്കമ്പലം എന്തായിരുന്നു. അതിനു കാരണം അവരുടെ ദീർഘവീക്ഷണം ആണ്.
കേരളത്തിലുടനീളം കിഴക്കമ്പലം മോഡൽ ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ തുടങ്ങി മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വരെ വാഗ്ദാനങ്ങള്‍ നിരത്തി ട്വന്റി 20യുടെ പ്രകടന പത്രിക. ‘കേരളത്തെ രക്ഷിക്കാൻ ട്വന്റി 20 മാത്രം’ എന്ന തലക്കെട്ടിലാണ് പ്രകടന പത്രിക. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 അധികാരത്തില്‍ വന്നാൽ എന്ന് പ്രസ്താവിച്ചാണ് പ്രകടന പത്രിക.
60 വയസ്സു കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും 5,000 രൂപ പ്രതിമാസ പെൻഷൻ, മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമിക്കും. മരുന്നുകളുടെ വില 50% വരെ കുറയ്ക്കും, 6 മാസത്തിനുള്ളിൽ കേരളത്തിലെ കുറ്റകൃത്യങ്ങൾ 80% കുറയ്ക്കും തുടങ്ങിയവ പ്രകടന പത്രികയിൽ പറയുന്നു. അധികച്ചെലവ് ഇല്ലാതാക്കാൻ മന്ത്രിമാരുടെ എണ്ണം 21ൽ നിന്ന് 11 ആയി കുറയക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനമുണ്ട്.
ഓട്ടോ–ടാക്സി തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമ പാക്കേജ്, മത്സ്യത്തൊഴിലാളികൾക്ക് ഇന്ധന സബ്സിഡി അടക്കം പ്രത്യേക പാക്കേജ്, റബർ, നെൽ കർഷകർക്ക് സബ്സിഡി, നഴ്സിങ് മേഖലയിൽ മിനിമം വേതനം ഉറപ്പു വരുത്തൽ എന്നിവയും പ്രകടന പത്രികയിൽ പറയുന്നു.
കൊച്ചി നഗരത്തെ ബെംഗളുരു, ഹൈദരാബാദ്, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളോട് കിടപിടിക്കുന്ന ആധുനിക നഗരമാക്കും, വന്യജീവി ശല്യമുള്ള 1000 സ്ഥലങ്ങളിൽ വേലികൾ സ്ഥാപിച്ച് വന്യമൃഗശല്യം പൂർണമായി ഒഴിവാക്കും, തൊഴിൽ സമരങ്ങള്‍ക്കൊണ്ടും രാഷ്ട്രീയ പകപോക്കൽ കൊണ്ടും നാടുവിട്ടുപോയതും അടഞ്ഞു പോയതുമായ വ്യവസായ–വാണിജ്യ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കും, പിറന്ന നാട് വിട്ടുപോകേണ്ടി വന്ന മലയാളിക്ക് കേരളത്തിലേക്ക് തിരിച്ചു വരാനുള്ള സാഹചര്യമുണ്ടാക്കും, സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം 5 വർഷത്തിലൊരിക്കൽ അതാതു ജില്ലകളിൽ മാത്രമായി നിജപ്പെടുത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിക്കും, തീരപ്രദേശങ്ങളിൽ 250 കിലോമീറ്ററോളം കടൽഭിത്തി നിര്‍മിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.