ന്യൂദല്‍ഹി . സി എ എ വിരുദ്ധ പ്രസംഗത്തിനിടെ കേരളമുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവാദ പ്രസ്താവന ഹിന്ദു-മുസ്ലിം ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി എംപി. കേരളമുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പ്രസ്താവന ദേശീയ തലത്തില്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ് ബിജെപി. ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് ഭാരതീയരാണെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി എംപി ഡൽഹിയിൽ പ്രതികരിച്ചു.
സിഎഎയെകുറിച്ച് സംസാരിച്ചപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിചിത്രമായ പ്രസ്താവന നടത്തുന്നത്. ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് എന്നീ മുദ്രാവാക്യങ്ങള്‍ ആദ്യം ഉയര്‍ത്തിയത് രണ്ട് മുസ്ലീങ്ങളാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് ഭാരതീയാരാണെന്നത് കേരള മുഖ്യമന്ത്രി കണ്ടില്ല. ഈ യാഥാര്‍ത്ഥ്യത്തെ അവഗണിച്ച് ഹിന്ദു-മുസ്ലിം ഭിന്നത സൃഷ്ടിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത് – സുധാംശു ത്രിവേദി കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രസ്താവന പോലെ തന്നെ, അത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്നും സുധാംശു ത്രിവേദി പറഞ്ഞു.
ഹിന്ദു-മുസ്ലിം ഭിന്നതയാണ് അദ്ദേഹം ഇതിലും കണ്ടതെന്നു ത്രിവേദി ചൂണ്ടിക്കാട്ടി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഇന്‍ഡി സഖ്യത്തിലെ നേതാക്കളുടെ നിരാശയും ആശയകുഴപ്പവും കൂടുതല്‍ പ്രകടമാവുകയാണ്. തങ്ങളുടെ തോല്‍വി മുന്‍കൂട്ടി കാണുന്നതാണ് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ അവരെ പ്രേരിപ്പിക്കുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.