ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിനെതിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതി വളയാനുള്ള എഎപി നീക്കത്തിന് വൻ തിരിച്ചടി. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞുള്ള പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. എഎപി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. ഇതിനിടെ കെജ്രിവാളും എ എ പി പാര്‍ട്ടിയും ഖാലിസ്ഥാൻ ഭീകരരിൽ നിന്ന് 16 മില്യണ്‍ ഡോളര്‍ (133.6 കോടി രൂപ) കൈപ്പറ്റിയതായി അമേരിക്ക ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ വെളിപ്പെടുത്തൽ എ എ പി ക്ക് കനത്ത തിരിച്ചടിയായി.
പ്രധാനമന്ത്രിയുടെ വസതി വളയൽ സമരത്തിന് അനുമതി നിഷേധിക്കപ്പെട്ടെങ്കിലും, രാവിലെ 10 മണിക്ക് ഒത്തുചേരാന്‍ പ്രവര്‍ത്തകര്‍ക്ക് എഎപി നേതൃത്വം നിര്‍ദേശം നൽകിയിരുന്നു. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഎപി നിർദേശം നൽകിയിരിക്കുന്നത്. ‘മോദി ഏറ്റവുമധികം ഭയപ്പെടുന്നത് കേജ്‌രിവാളിനെ’ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പ്രൊഫൈൽ പിക്ചർ ക്യാംപെയിനും പാർട്ടി തുടക്കം കുറിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് തുറന്നുകാട്ടുക എന്നതാണ് എ എ പി ലക്‌ഷ്യം വെക്കുന്നത്.
പ്രതിഷധം കനക്കുമെന്നതിനാൽ ഡൽഹി പൊലീസ് തലസ്ഥാന നഗരിയിൽ വൻ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി. തുഗ്ലക് റോഡ്, സഫ്ദർജങ് റോഡ്, കെമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ല. ആം ആദ്മി പാർട്ടി പ്രവർത്തകർ സംഘടിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടേൽചൗക് മെട്രോ സ്റ്റേഷന്റെ ഗേറ്റുകൾ അടച്ചിരിക്കുകയാണ്.
അതേസമയം, അറസ്റ്റിനെ തുടര്‍ന്ന് ഇ ഡി കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി കെജ്രിവാളും എ എ പി പാര്‍ട്ടിയും ഖാലിസ്ഥാൻ ഭീകരരിൽ നിന്ന് 16 മില്യണ്‍ ഡോളര്‍ (133.6 കോടി രൂപ) കൈപ്പറ്റിയതായി അമേരിക്ക ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ വെളിപ്പെടുത്തൽ എ എ പി ക്ക് കനത്ത തിരിച്ചടിയായി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ ഖലിസ്ഥാനി ഭീകരന്‍ പ്രൊഫസര്‍ ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ വിട്ടയക്കാമെന്ന് കെജ്‌രിവാള്‍ പറഞ്ഞിരുന്നതായും ഗുര്‍പത്വന്ത് സിംഗ് പറഞ്ഞിട്ടുണ്ട്.
2022ലെ തെരഞ്ഞെടുപ്പിനും എ എ പി ഖാലിസ്ഥാന്‍ ഫണ്ട് ഉപയോഗിച്ചെന്ന് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ആരോപിച്ചിട്ടുണ്ട്. യുഎസ്എ, കാനഡ, യുകെ, ഇയു, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഖലിസ്ഥാന്‍ അനുകൂല സിഖുകാര്‍ എഎപിക്ക് വന്‍തോതില്‍ ധനസഹായവും പിന്തുണയും നല്‍കിയിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്ന് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ പറഞ്ഞിരിക്കുന്നു.
ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ 2014 ല്‍ ന്യൂയോര്‍ക്കിലെ റിച്ച്മണ്ട് ഹില്‍സിലെ ഗുരുദ്വാരയില്‍ വെച്ച് ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. അവിടെ വെച്ചാണ് സാമ്പത്തിക സഹായത്തിന് പകരമായി1993 ലെ ഡല്‍ഹി സ്‌ഫോടനത്തിന്റെ ആസൂത്രകൻ ജയിലില്‍ കഴിയുന്ന ഖാലിസ്ഥാന്‍ ഭീകരന്‍ ഭുള്ളറിനെ മോചിപ്പിക്കുമെന്ന് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്യുന്നത്. സത്യസന്ധരായ ഇന്ത്യന്‍ ഹിന്ദുക്കളെന്ന് സ്വയം വിളിക്കുന്ന അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്റെ കൂട്ടാളികളും സത്യസന്ധരായ ഇന്ത്യന്‍ ഹിന്ദുക്കളേക്കാള്‍ അപകടകാരികളാണെന്ന് പന്നൂന്‍ പറയുന്നു.
2014ല്‍ മുഖ്യമന്ത്രി പദവി ഇല്ലാതിരുന്ന സമയത്ത് കെജ്‌രിവാള്‍ യുഎസില്‍ എത്തി. സര്‍ക്കാര്‍ രൂപീകരിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രൊഫസര്‍ ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ മോചിപ്പിക്കുമെന്ന് ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകള്‍ക്ക് വാഗ്ദാനം നല്‍കുകയുണ്ടായി. എന്നാല്‍ അയാളെ വിശ്വസിക്കരുതെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ അയാള്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷമായി. 2014 മുതല്‍ ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനായി എഎപിക്ക് 14 മില്യണ്‍ യുഎസ് ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ടെന്നും പന്നൂന്‍ ആരോപിക്കുകയുണ്ടായി.