സത്യഭാമയ്‌ക്കെതിരെ പ്രതിഷേധം കനക്കുമ്പോൾ വേറിട്ട ട്രോള് മഴയുമായി കളം നിറയുകയാണ് സോഷ്യൽ മീഡിയ. സത്യഭാമയുടെ കറുപ്പ് അധിക്ഷേപത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂട്ടിക്കെട്ടുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. കറുപ്പ് നിറമുള്ളവരെ അടച്ചാക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ പുഴുക്കുത്ത് നിറഞ്ഞ മനസിനെ വിമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഒരിക്കലും കഴിയില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കാരണം കറുപ്പ് നിറത്തോടുള്ള പിണറായിയുടെ ദേഷ്യവും പേടിയും കേരളത്തിലെ കൊച്ചുകുഞ്ഞിനു പോലും അറിയാം. കറുത്ത മാസ്ക് പോലും നിരോധിച്ച പിണറായി വിജയനും സത്യഭാമയെപ്പോലെ വികല സ്വഭാവത്തിനുടമ തന്നെയാണെന്നാണ് ജനങ്ങൾ പറയുന്നത്.
മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിനും മാസ്ക്കിനും എല്ലാം വിലക്ക് ഏർപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു . ജൈവ വൈവിധ്യ കോൺഗ്രസ് നടന്ന മീഞ്ചന്ത ആർട്സ് കോളേജ് അധികൃതരാണ് വിദ്യാർഥികൾക്ക് ഇത്തരത്തിലൊരു നിർദേശം നൽകി വിവാദത്തിലായത് . കോഴിക്കോട് നഗരത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഏക പൊതു പരിപാടിയായ ജൈവവൈവിധ്യ കോൺഗ്രസിനെത്തുന്ന വിദ്യാർത്ഥികൾ കറുത്ത വസ്ത്രമോ മാസ്കോ ധരിക്കരുതെന്ന് കോളേജ് അധികൃതനാണ് വാക്കാൽ നിർദ്ദേശം നൽകുകയായിരുന്നു. കർശന സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് മീഞ്ചന്ത ആർട്സ് കോളേജിലെ പരിപാടിയിലേക്ക് ആളുകളെ അന്ന് കടത്തിവിട്ടത് പോലും .
ചുവപ്പ് കണ്ടാൽ വിരണ്ടോടുന്ന കാളയെപ്പോലെ മുഖ്യമന്ത്രി കറുപ്പ് കണ്ട് വിറളിപിടിച്ചു. കറുത്ത കാറിൽ കരിമ്പൂച്ചകളുടെ അകമ്പടിയോടെ ചീറിപ്പായുന്ന മുഖ്യമന്ത്രിക്ക് മറ്റെവിടെ കറുപ്പ് കണ്ടാലും ഹാലിളകും. യുഡിഎഫ് കൺവീനർ എംഎം ഹസൻ ഇന്നലെ പറഞ്ഞതാണ്. മരുമകൻ കറുത്ത ഷർട്ടിട്ട് മുഖ്യമന്ത്രിയോടൊപ്പം പരിപാടിയിൽ പങ്കെടുത്തപ്പോൾ വെട്ടിലായത് പൊലീസുകരാണ്. മുൻ സിപിഎം എംഎൽഎ സി പി കുഞ്ഞ് അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ വച്ച കറുത്ത കൊടിപോലും പൊലീസ് ഊരിക്കൊണ്ടുപോയി.
ഇരട്ടച്ചങ്കനെന്നും ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നവനും എന്നൊക്കെ ഫാനുകൾ വാഴ്‌ത്തുന്ന പിണറായി വിജയൻ കേരളം കണ്ട ഒരേയൊരു പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണെന്ന് ഹസൻ ആരോപിച്ചിരുന്നു. കൊല്ലത്തെ സംഭവത്തോടെ പ്രതിപക്ഷത്തിന് ഒരു ഉദാഹരണം കൂടി കിട്ടുകയാണ്. ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കറുപ്പ് വസ്ത്രം ധരിച്ചതിന്റെ പേരിൽ 3 പേരെ കസ്റ്റഡിയിലെടുത്തു. അങ്ങനെ കൊല്ലത്തും കറുപ്പ് വേട്ട നടന്നു.
എന്നാൽ മറ്റൊരിക്കൽ മുമ്പ് കറുപ്പിന് വിലക്കേർപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ കറുത്ത ഷർട്ട് ധരിച്ച് മന്ത്രി മുഹമ്മദ് റിയാസ് ചർച്ചയായിരുന്നു. കറുത്ത വസ്ത്രമോ മാസ്‌കോ ധരിക്കുന്നതിൽനിന്നു വിദ്യാർത്ഥികളെ വിലക്കിതിനിടെയാണ് മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി റിയാസ് കറുത്ത ഷർട്ട് ധരിച്ചെത്തിയത്. റിയാസിന്റെ വസ്ത്രം ചർച്ചയാക്കി കേരളത്തിൽ കറുപ്പിന് വലിക്കില്ലെന്ന് വാദിക്കുകയും ചെയ്തു സൈബർ സഖാക്കൾ. പക്ഷേ പിന്നെയും കറുപ്പിന് വിലക്കുകൾതുടർന്നുവെന്നതാണ് വസ്തുത.