നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷൻ. സത്യഭാമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷൻ നിര്‍ദേശം നൽക്കുകയായിരുന്നു. അന്വേഷണം നടത്തി പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മനുഷ്യാവകാശ കമ്മീഷൻ നേരത്തെ സംഭവത്തിൽ കേസെടുത്തിരുന്നു. നർത്തകരുടെ നിറവുമായും സൗന്ദര്യവുമായും ബന്ധപ്പെട്ട് സത്യഭാമയുടെ പരാമർശം വിവാദമായതിന് പിറകെ സത്യഭാമ ജൂനിയറിനെതിരെ കേസുകളും പരാതികളും കുന്നുകൂടുകയാണ്. ‘ചാലക്കുടിക്കാരൻ നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു’ സത്യഭാമയുടെ വിവാദ പരാമര്‍ശം. സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു. പേര് പരാമർശിച്ചില്ലെങ്കിലും പ്രതികരണവുമായി നർത്തകനും നടനുമായ ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെ സംഭവം വിവാദങ്ങൾക്ക് വഴിയൊരുക്കി.
കലാമണ്ഡലം സത്യഭാമ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപമടക്കം നടത്തുന്നത്. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ, പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം’ തുടങ്ങിയ പരാമർശങ്ങൾ സത്യഭാമ നടത്തുകയായിരുന്നു. ‘ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ല’ എന്നും സത്യഭാമ ആക്ഷേപം ഉന്നയിച്ചിരുന്നു. തുടർന്നാണ് ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണന്‍ രംഗത്ത് വരുന്നത്.