നർത്തകനും, അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനു നേരെ അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. നർത്തകനും നടനുമായ ഡോ. ആർഎൽവി രാമകൃഷ്ണന്റെ പേരു പറയാതെയായിരുന്നു സത്യഭാമയുടെ അധിക്ഷേപ പരാമർശം. -‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം.
ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാൽ ഇതുപോലെയൊരു അരോചകം വെറെയില്ല. എന്റെ അഭിപ്രായത്തിൽ ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺ പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവർ ഇല്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ല’- ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.
ഇതിന് പ്രതികരണവുമായി ആർഎൽവി രാമകൃഷ്ണൻ രംഗത്ത് വന്നതോടെയാണ് വലിയ ചർച്ചയായത്. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു ദലിത് കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും ആർഎൽവി രാമകൃഷ്ണൻ കുറിച്ചു. ഇതോടെ സോഷ്യൽ മീഡിയിൽ സംഭവം കത്തി.
പക്ഷേ തിരുവനന്തപുരം സ്വദേശിയായ കലാമണ്ഡലം സത്യഭാമ, ഇടതു സഹായാത്രികയാണെന്നാണ് അവരെ അറിയുന്നവർ പറയുന്നത്. 2018-ൽ പിണറായി സർക്കാരാണ് അവരെ കലാമണ്ഡലം ഭരണസമിതിയിൽ അംഗമാക്കിയത്. സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്നുകൊണ്ടിരിക്കുന്ന ചിലങ്ക നൃത്തോത്സവത്തിന്റെ ഉദ്ഘാടകരിൽ ഒരാൾ സത്യഭാമ ആയിരുന്നു. ജി എസ് പ്രദീപാണ് സ്ഥാപനത്തിന്റെ ചുമതലക്കാരൻ. മന്ത്രി സജി ചെറിയാൻ പങ്കെടുക്കേണ്ട പരിപാടിയിൽ അദ്ദേഹം വരാതിരുന്നതിനാൻ നിലവിളക്ക് തെളിയിച്ചത് കലാമണ്ഡലം സത്യഭാമയാണ്.
യഥാർത്ഥ കലാമണ്ഡലം സത്യഭാമ എന്ന ലെജൻഡ് ഇവരല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭന്റെ ഭാര്യയും കലാമണ്ഡലത്തിലെ അദ്ധ്യാപികയുമായിരുന്നൂ. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്ത നർത്തകിമാർ ആ സത്യഭാമയുടെ ശിഷ്യരാണ്. അതുപോലും മനസ്സിലാക്കാതെയാണ് പലരും കുപ്രചാരണം നടത്തുന്നത്.
പൊതുവെ ഔട്ട് സ്‌പോക്കൺ ആണിവർ. 2018ൽ, അന്തരിച്ച കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും മോഹിനിയാട്ടം ഗുരുവുമായ അന്തരിച്ച കലാമണ്ഡലം സത്യഭാമയെക്കുറിച്ചും കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ സത്യഭാമ നടത്തിയ പരാമർശവും വിവാദമായിരുന്നു. പത്മനാഭൻ ആശാൻ മോശം നടനാണെന്നും കലാമണ്ഡലം സത്യഭാമയ്ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും മറ്റും പരാമർശത്തിലുണ്ടായിരുന്നു.
ഈ വിഷയത്തിൽ സത്യഭാമയെ തള്ളിപ്പറഞ്ഞ് ആർഎൽവി രാമകൃഷ്ണന് പിന്തുണ കൊടുക്കയാണ് ബിജെപിയും ചെയ്തത്. ആർ. എൽ. വി രാമകൃഷ്ണനൊപ്പമാൺ ബിജെപി എന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അറിയിച്ചിട്ടുണ്ട്. കലയിൽ ജാതിയോ, നിറമോ, വർണ്ണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്ന വേർതിരിവില്ല. കലാമേഖലയിൽ പ്രവർത്തിക്കുന്ന എല്ലവരും ഇതിനെല്ലാം അതീതരാണ്. അങ്ങനെ ആരെങ്കിലും വേർതിരിച്ചു കാണുന്നുണ്ടെങ്കിൽ അവർ ഇനി എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും. അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്. സുരേന്ദ്രൻ പറഞ്ഞു.
രാമകൃഷ്ണനെ ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് സന്ദർശിച്ച് പിന്തുണയറിയിച്ചു. കലാകാരൻ ഈശ്വരന് പ്രിയപ്പെട്ടവനാണെന്നും, അവർക്ക് ജാതിമതവർണ വ്യത്യാസങ്ങളില്ലെന്നും, സത്യഭാമയുടെ പ്രതികരണം ദൗർഭാഗ്യകരമെന്നും, രാമകൃഷ്ണനിലൂടെ കലാഭവൻ മണിയെ തന്നെ കാണുന്നവരാണ് മലയാളികളെന്നും നാഗേഷ് പറഞ്ഞു.
സത്യഭാമയെ സാമൂഹ്യ വിലക്ക് പ്രഖ്യാപിച്ച് അകറ്റി നിറുത്തണം എന്നാണ് ബിജെപി വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞത്. ഒരാളുടെ തൊലിയുടെ നിറം യോഗ്യതയോ അയോഗ്യതയോ ആയി മാറും എന്ന ചിന്ത നല്ല പെട കിട്ടാത്തതിന്റെ അസുഖമാണ്. ‘മുക്കാലിയിൽ കെട്ടി പുറം അടിച്ച് പൊളിച്ച് കാന്താരി അരച്ച് തേച്ചാൽ മാത്രമേ ഈ അസുഖം മാറൂ’.സന്ദീപ് ഫേസ് ബുക്കിൽ കുറിച്ചു.തൊലി വെളുത്തിരി ക്കുന്നത് എന്തോ മഹത്വമാണ് എന്ന് ചിന്തിക്കുന്ന ഇവരെ പോലെയുള്ള വിഷ ജന്തുക്കളെ സാമൂഹ്യ വിലക്ക് പ്രഖ്യാപിച്ച് അകറ്റി നിറുത്താൻ എല്ലാവരും തയ്യാറാകണം.
ഡോ. ആർ.എൽ.വി രാമകൃഷ്ണന്റെ പ്രകടനത്തിൽ കലാപരമായ പോരായ്മ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാം. അതല്ല പുരുഷന്മാർ മോഹിനിയാട്ടം അവതരിപ്പിക്കുന്നതാണ് ഇവരുടെ പ്രശ്‌നം എങ്കിൽ അതാണ് പറയേണ്ടത്. അല്ലാതെ അയാളെ വംശീയമായും ജാതീയമായും അധിക്ഷേപിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ്. രാമകൃഷ്ണനെ ഹൃദയപൂർവ്വം ചേർത്ത് നിർത്തുന്നു. സന്ദീപ് എഴുതി.ഒരാഴ്ച മുൻപ് മലപ്പുറത്ത് വിദേശ കളിക്കാരന് ഏറ്റ വംശീയ അധിക്ഷേപവും കേരളത്തിൽ ആയിരുന്നു എന്നതും മറക്കരുതന്നും വാചസ്പതി പറഞ്ഞു. കേരള കലാണ്ഡലവും സത്യഭാമക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
തമിഴ് സാഹിത്യകാരൻ ജയമോഹൻ മലയാള സിനിമയെ വിമർശിച്ചപ്പോഴും ആദ്ദേഹത്തെ സംഘിയാക്കാൻ ശ്രമം നടന്നിരുന്നു. എംഎ ബേബിയെപോലുള്ള നേതാക്കൾ ഈ രീതിയിൽ പോസ്റ്റും ഇട്ടിരുന്നു. പക്ഷേ ജയമോഹൻ കടുത്ത സംഘപരിവാർ വിമർശകനും, മോദി സർക്കാർ തന്നു എന്ന് കാരണം കൊണ്ട് പത്മശ്രീ പോലും വാങ്ങാത്ത വ്യക്തിയുമാണെന്ന് വെളിപ്പെട്ടതോടെ ഈ പ്രചാരണം പൊളിയുകയായിരുന്നു. നമുക്ക് ഇഷ്ടമില്ലാത്തവരെയൊക്കെ സംഘിയാക്കുന്ന അതേ പരിപാടിയാണ് സത്യഭാമയുടെ കാര്യത്തിലും ഇപ്പോഴും നടക്കുന്നത്.