തിരുവനന്തപുരം . കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെയും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍റെയും സ്ഥാപനങ്ങൾ തമ്മിൽ ബിസിനസ് ബന്ധമുണ്ടായതിൽ പിന്നെ കേന്ദ്ര ഏജൻസികളുടെ പരിശോധനയുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വൈദേഹം റിസോർട്ടുമായി എൽഡിഎഫ് കൺവീനർ ജയരാജനും കുടുംബത്തിനും ബന്ധമുണ്ട്. ജയരാജൻ പറഞ്ഞത് റിസോർട്ടിന്‍റെ ഉപദേശകനാണെന്നാണ്. ജയരാജന്‍റെ കുടുംബാംഗങ്ങൾക്ക് റിസോർട്ടിൽ ഷെയർ ഉണ്ട്. നിരാമയയും വൈദേഹം റിസോർട്ടുമായി കരാറുണ്ട്.
ജയരാജന്‍റെ സ്ഥാപനത്തിൽ ഇഡിയുടേയും ഇൻകം ടാക്സിന്‍റയും പരിശോധന കഴിഞ്ഞപ്പോഴാണ് ബിസിനസ് ബന്ധം ആരംഭിച്ചത്.
ഇ.പി. ജയരാജൻ ബുദ്ധിപൂർവമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ സ്ഥാപനവുമായി കരാർ ഉണ്ടാക്കിയത്. രാജീവ് ചന്ദ്രശേഖറിന്‍റെ സ്ഥാനപനത്തിൽ റെയ്ഡ് നടത്താൻ ഇഡിക്ക് മുട്ടു വിറയ്ക്കും. വൈദേകം റിസോർട്ടിന്‍റെ നടത്തിപ്പ് ചുമതല രാജീവിന്‍റെ നിരാമയയ്ക്കാണ്. നിരാമയ – വൈദേകം റിസോർട്ടെന്നാണ് ഇപ്പോൾ പേര്. രണ്ടിന്‍റെയും ഉദ്യോഗസ്ഥരുമായി ജയരാജന്‍റെ കുടുംബം നിൽക്കുന്ന ചിത്രമുണ്ട്. രാജീവും ജയരാജനും ഇക്കാര്യം നിഷേധിച്ചിട്ടില്ല – വി.ഡി. സതീശൻ പറഞ്ഞു.
പരസ്പരം കണ്ടിട്ടില്ലെന്നാണ് ഇരുവരും പറയുന്നത്. അവർ രണ്ടുപേരും കൂടിക്കാഴ്ച നടത്തിയെന്ന് ഞാൻ പറഞ്ഞിട്ടില്ല. രണ്ടുപേരുടെയും സ്ഥാപനങ്ങൾ തമ്മിൽ കരാർ ഉണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. കരാറിന്‍റെ ഭാഗമായാണ് ഇരു സ്ഥാപനങ്ങളും ബിജെപി – സിപിഎം എന്നതു പോലെ ഒന്നായത്. രണ്ടുപേർക്കും തന്‍റെ പ്രസ്താവനയോട് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. രേഖകൾ കോടതിയിൽ ഹാജരാക്കും – വി.ഡി. സതീശൻ പറഞ്ഞു.
ബിജെപി സ്ഥാനാർഥികൾ മികച്ചതാണെന്നും പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നും ജയരാജനാണ് പറഞ്ഞത്. കെ. സുരേന്ദ്ര ൻ പോലും അങ്ങനെ പറഞ്ഞിട്ടില്ല. കരുവന്നൂരിലെ ഇഡി അന്വേഷണം എവിടെപ്പോയി? സിപിഎം നേതാക്കളെ ഇഡി വിരട്ടി നിർത്തിയി രിക്കുകയാണ്. സിപിഎമ്മും ബിജെപിയും ഒത്തുചേർന്നാലും തൃശൂരിൽ കോൺഗ്രസ് ജയിക്കും. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.