ആലപ്പുഴയിൽ വീണ്ടും സുനാമി സൂചന മുന്നറിയിപ്പ്. കടൽ 50 മീറ്ററോളം ഉൾവലിഞ്ഞ സഹചര്യത്തിലാണ് ഇത്തരത്തിലൊരു സംശയം ഉയരുന്നത് . ആലപ്പുഴ പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ കടുത്ത ആശങ്കയിലാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ. അതേസമയം, കടൽ ഉൾവലിഞ്ഞതിന് എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമല്ല.
ചൊവ്വാഴ്ച രാവിലെയാണ് തീരദേശവാസികൾ സംഭവം കണ്ടത്. കടൽ ഉൾവലിഞ്ഞ നിലയിൽ കാണുകയായിരുന്നു. സംഭവത്തെ തുടർന്ന് വലിയ ആശങ്കയിലാണ് തീരവാസികൾ. നേരത്തെ, രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടൽ ഉൾവലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാൽ ഇത് ചാകരയ്ക്ക് മുമ്പുള്ള ഉൾവലിയലാണെന്ന നിഗമനത്തിലാണ് മത്സ്യത്തൊഴിലാളികൾ. അപ്പോഴും സുനാമി സാധ്യത പാടെ അവഗണിക്കുന്നുമില്ല അവർ.
ലോകത്തിലെ ഏറ്റവും ആധുനികമായ സുനാമി മുന്നറിയിപ്പ് സംവിധാനങ്ങളുള്ള 5 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ കേരളം ഈ സാധ്യതയെ എത്രകണ്ട് പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നത് സംശയമാണ്. 2004 ഡിസംബർ 26ന് ഇന്ത്യൻ മഹാസമുദ്രത്തിൽ ആഞ്ഞടിച്ച് രാക്ഷസത്തിരമാലകൾ വിഴുങ്ങിയത് രണ്ടര ലക്ഷം മനുഷ്യരെയായിരുന്നു.
ക്രിസ്മസ് ആഘോഷ ലഹരി വിട്ട് മാറുന്നതിന് മുൻപാണ് തൊട്ടടുത്ത ദിവസം വടക്കൻ സുമാത്രയിലുണ്ടായ കടൽ ഭൂകമ്പമാണ് മരണത്തിരമാലകളായി ആഞ്ഞടിച്ചത്. 9.1-9.3 വരെ തീവ്രത രേഖപ്പെടുത്തിയ ആ ഭൂകമ്പം ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ദീർഘമായ ഭൂചലനമായിരുന്നു.
ഇന്ത്യൻ സമുദ്രത്തിൽ നൂറടി വരെ ഉയരത്തിൽ പാഞ്ഞെത്തിയ തിരമാലകൾ പതിനഞ്ച് രാജ്യങ്ങളുടെ തീരങ്ങളെയാണ് മുക്കിയത്. കനത്ത നാശനഷ്ടങ്ങൾ ഉണ്ടായത് ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ ആയിരുന്നു. ഇന്ത്യയില്‍ കേരളതീരങ്ങൾ, കന്യാകുമാരി, ചെന്നൈ , ആന്ധ്ര, പുതുച്ചേരി, ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്.പതിനാറായിരം ജീവനുകളാണ് ആഞ്ഞടിച്ചെത്തിയ തിരയിൽ പൊലിഞ്ഞത്. തമിഴ്‌നാട്ടില്‍ മാത്രം ഏഴായിരം മരണം. കേരളത്തില്‍ 236 പേർക്ക് ജീവൻ നഷ്ടമായി. ഏറ്റവും കനത്ത നാശം ഉണ്ടായത് ആലപ്പുഴ കൊല്ലം ജില്ലകളിൽ. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ടു കിലോമീറ്റര്‍ തീരം കടലെടുത്തു. മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നു.
മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി മാറി ആ സുനാമി. ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികളും ഭരണകൂടങ്ങളും ഒന്നിച്ചുനിന്നാണ് ആ ദുരന്തത്തെ അതിജീവിച്ചത്. ഇതാണ് ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് സ്ഥാപിക്കാൻ ഇന്ത്യാ ഗവൺമെൻ്റിനെ പ്രേരിപ്പിച്ചത്. ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഒരു സ്വയംഭരണ സ്ഥാപനമാണ് ഈ കേന്ദ്രം. ഇന്ത്യയിലെ ഹൈദരാബാദിലെ പ്രഗതി നഗറിൽ ഇത് സ്ഥിതി ചെയ്യുന്നു. സുനാമി മുന്നറിയിപ്പ്, സമുദ്ര സംസ്ഥാന പ്രവചനം, മത്സ്യബന്ധന മേഖലകൾ എന്നിവയും അതിലേറെയും പോലുള്ള മേഖലകളിലെ സമൂഹത്തിനും വ്യവസായത്തിനും സർക്കാർ സ്ഥാപനങ്ങൾക്കും സമുദ്ര വിവരങ്ങളും ഉപദേശക സേവനങ്ങളും എല്ലാം ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നുണ്ട്. UPDATING…